തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക് നൽകുന്നതെന്നും അടുത്ത വർഷം മുതൽ എസ്എസ്‍എൽസി പരീക്ഷാ രീതി മാറ്റുമെന്നും ശിവൻകുട്ടി പറഞ്ഞു. എസ്‍എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തര മൂല്യനിര്‍ണ്ണയം, എഴുത്തു പരീക്ഷ എന്നിവ രണ്ടും ചേര്‍ത്ത് ആകെ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. അതായത് 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ വിദ്യാര്‍ത്ഥി ജയിക്കുവാന്‍ നിരന്തര മൂല്യ നിര്‍ണ്ണയത്തിന്റെ 20 മാര്‍ക്കിനൊപ്പം കേവലം 10 മാര്‍ക്ക് നേടിയാല്‍ വിജയിക്കാനാവും.
അടുത്ത എസ്എസ്എൽസി പരീക്ഷ നിലവിലെ ഹയര്‍ സെക്കൻഡറി പരീക്ഷ പോലെ പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2025 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി എഴുത്തു പരീക്ഷയില്‍ ഹയർസെക്കൻഡറിയിലേതു പോലെ മിനിമം മാർക്ക് ഏര്‍പ്പെടുത്തുന്ന കാര്യം എല്ലാവരുമായി ആലാചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷയില്‍ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും എഴുത്തു പരീക്ഷയ്ക്ക് മാത്രം 30 ശതമാനം നേടിയിരിക്കണം.
40 മാർക്കിന്റെ പരീക്ഷ വിജയിക്കാന്‍ 12 മാര്‍ക്കും 80 മാര്‍ക്കിന്റെ വിജയിക്കാന്‍ 24 മാര്‍ക്കും നേടിയിരിക്കണം ഇതിനൊപ്പം നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് ഫലം നിര്‍ണ്ണയിക്കുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഇത്തരം നടപടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, പണ്ഡിതന്‍മാര്‍, രക്ഷിതാക്കള്‍ ഇവരെല്ലാവരോടും ആലോചിച്ചാണ് തീരുമാനമെടുക്കുക. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.