അബ്ദുൽ റഹീമിന്റെ മോചനം, അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് കുടുംബം

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി അഭിഭാഷക ഫീസായ 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് റഹീമിന്റെ കുടുംബവും സഹായ സമിതിയും അറിയിച്ചു. പണം നിയമപരമായി എംബസി വഴി കൈമാറാൻ സാധിക്കൂ. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്.

നേരിട്ട് പണം കൈമാറാൻ സാധിക്കില്ലെന്നും എംബസി വഴി പണം നൽകാൻ തയാറാണെന്നും സഹായസമിതി വാദിഭാഗം വക്കീലിനെ അറിയിച്ചു. ആവശ്യപ്പെട്ട പണം ഉടൻ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു.

കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കണമെങ്കിൽ ഏഴര ലക്ഷം റിയാൽ ഉടൻ നൽകണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകൻ അറിയിച്ചത്.

‌റഹീമിന് മാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മോചനദ്രവ്യം നൽകാൻ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുൻപ് എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം വേഗത്തിലാകൂ.