ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്‌ണപ്രിയ (24), മകൾ പൂജിത (ഒന്നര ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട ഇരുവരെയും ഇന്നലെ വൈകിട്ടോടെ കാണാതായിരുന്നു.

കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്‌ണപ്രിയ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കുഞ്ഞിനെയും കൂട്ടി ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ടത്. രാത്രിയായിട്ടും ഇവരെ കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പൊലീസിൽ പരാതി നൽകി.

ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ കൃഷ്‌ണപ്രിയയുടെ ഐഡി കാർഡ് ഉണ്ടായിരുന്നു. അന്തിക്കാട് എസ്‌ഐ പ്രവീണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയ്‌ക്ക് കയറ്റിയത്.