തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ അവരുടെ എക്സ് ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. 54,330 സ്‌ക്വയര്‍ ഫീറ്റാകും പുതിയ കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണം. ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂര്‍ത്തിയാക്കുക. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിര്‍മിക്കും.

പാര്‍ക്കിംഗ് വിപുലമാക്കും

പ്രധാന പ്രശ്നങ്ങളിലൊന്നായ പാര്‍ക്കിംഗ് കൂടുതല്‍ വിശാലമാക്കുന്ന തരത്തിലാണ് പുതിയ ഡിസൈനിംഗ്. നിലവില്‍ 2,520 ചതുരശ്രയടിയാണ് പാര്‍ക്കിംഗിനായി ഉള്ളത്. ഇത് 10,653 ചതുരശ്രയടിയിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിര്‍മിതിയില്‍ ഉണ്ടാകും.

വരുമാന വര്‍ധനയ്ക്കും പ്രാധാന്യം

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടര്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി പ്രത്യേക പാത, ജീവനക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റ് കോംപ്ലക്‌സ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങള്‍ എന്നിവയും ഉണ്ടാകും.ദക്ഷിണ റെയില്‍വേയുടെ 2023- 24 സാമ്പത്തികവര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നുള്ള വരുമാനത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് ഒമ്പതാം സ്ഥാനമാണ്. 155 കോടി രൂപയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ചത്. ദക്ഷിണ റെയില്‍വേ പുറത്തുവിട്ട പട്ടികയില്‍ ആദ്യ 100 സ്റ്റേഷനുകളിലാണ് ഒമ്പതാം സ്ഥാനത്ത് തൃശൂര്‍ സ്റ്റേഷനെത്തിയത്.

2022 ൽ ഇന്ത്യാ ടുഡേ നടത്തിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നരുള്ള നഗരമാണ് തൃശൂർ എന്നാണ്40,000 കോടി രൂപയാണ് തൃശൂരിലെ സമ്പന്നർക്ക് സ്വന്തമായുള്ളത്. അതേ സമയം ഏറ്റവും കൂടുതൽ സമ്പത്തുള്ള ചെറു പട്ടണങ്ങളുടെ ലിസ്റ്റിലാണ് തൃശൂർ ഉള്ളത്. വലിയ പട്ടണങ്ങളുടെ കണക്കിൽ സമ്പന്നമായ സ്ഥലം സൂററ്റാണ്ആയിരം കോടിക്കുമേൽ സമ്പത്തുള്ള 19 പേരാണ് സൂററ്റിൽ ഉള്ളത്. തൃശൂരിലാകട്ടെ ആയിരം കോടിക്കുമേൽ സമ്പത്തുള്ള 4 പേരുണ്ട്. തൃശൂരിന് തൊട്ടു താഴെ റിപ്പോർട്ടിൽ ഉള്ളത് കോയമ്പത്തൂർ ആണ്.

38,200 കോടിയാണ് കോയമ്പത്തൂരിലെ സമ്പന്നരുടെ ആസ്തി. ആയിരം കോടിക്കു മുകളിൽ സമ്പാദ്യമുള്ള 14 പേർ ഇവിടെയുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളും സമ്പത്തിന്റെ കാര്യത്തിൽ പുറകിലുണ്ട്. 18,000 കോടി രൂപയാണ് എറണാകുളം ജില്ലയുടെ ആസ്തി. തിരുവനന്തപുരത്ത് 10,800 കോടിയും കോട്ടയത്ത് 8,600 കോടിയും കോഴിക്കോട് 6,800 കോടിയുമാണ് സർവ്വേ പ്രകാരമുള്ള ആസ്തി. അതേ സമയം ആയിരം കോടിക്കുമുകളിൽ ആസ്തിയുള്ള 4 പേരാണ് എറണാകുളത്തുള്ളത്. തിരുവനന്തപുരത്ത് അതി സമ്പന്നരായ മൂന്ന് പേരുണ്ട്. കോഴിക്കോട് രണ്ട് പേരാണ് ഉള്ളത്.