ട്രംപിന്റെ ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്

ഫെബ്രുവരി 8ന് യുഎസ് സെനറ്റില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പര്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഡമോക്രാറ്റിക് സെനറ്റര്‍മാരും ഉണ്ട്. ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ട്രംപിനെ പരസ്യമായി വിമര്‍ശിച്ച സെനറ്റര്‍ ജോണ്‍ കോന്നന്‍ (ടെക്‌സസ്), ലിന്‍ഡ്‌സി ഗ്രാം (സൗത്ത് കാരളലൈന) തുടങ്ങിയ പല സെനറ്റര്‍മാരും പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തുപോയ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ട്രയല്‍ നടക്കുകയാണെങ്കില്‍, 2022 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുന്‍ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെ എന്നാണ് ടെക്‌സസില്‍ നിന്നുള്ള ജോണ്‍ കോന്നന്‍ അഭിപ്രായപ്പെട്ടത്. ടെഡ് ക്രൂസ് (ടെക്‌സസ്) നേരത്തെ തന്നെ ട്രയലിനെതിരായിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ 17 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ട്രംപിന്റെ കുറ്റവിചാരണ വിജയിക്കുകയുള്ളൂ. എന്നാലത് അസാധ്യമായ ഒന്നാണെന്ന് സെനറ്റര്‍ മൈക്ക് റൗണ്ട്‌സ് പറയുന്നു.

കഴിഞ്ഞ ഇംപീച്ച്‌മെന്റിനെ സെനറ്റില്‍ പിന്തുണ നല്‍കിയത് മിറ്റ്‌റോംനി മാത്രമായിരുന്നു. റിപ്പബ്ലിക്കന്‍ – പാര്‍ട്ടിയില്‍ ട്രംപിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ മഞ്ഞുരുകുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിക്കുന്നതു തന്നെ അനുചിതമാണെന്നും, ഇതു അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫ്‌ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മര്‍ക്കൊ റൂമ്പിയൊ അഭിപ്രായപ്പെട്ടു.