അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ കൂടുതൽ സമയം അനുവദിച്ചു

കൊച്ചി. അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. ചിന്നക്കനല്‍ മേഖലയില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് കോടതി കൂടുതല്‍ സമയം അനുവദിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം പുതിയ സ്ഥലം കണ്ടെത്തും.

അരിക്കൊമ്പനെ പിടിക്കുന്നത് വരെ പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്താനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പറമ്പിക്കുളത്തിന് പകരം യോജിച്ച മറ്റൊരു സ്ഥലം കണ്ടെത്തുവാന്‍ സര്‍ക്കാരിന് ഒരാഴ്ചയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള മുന്‍ ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കും.