ആകാശ് തില്ലങ്കേരിയേ പൂട്ടാൻ നീക്കം, കാപ്പ ചുമത്തി ഒതുക്കും?

ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തിനാടുകടത്താൻ പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, തനിക്കെതിരെ സംസാരിച്ച ഡി വൈ എഫ് ഐ വനിതാ നേതാവിനെതിരെയുള്ള വ്യക്തിഹത്യ ആകാശ് തില്ലങ്കേരി തുടരുകയാണ്. ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീലക്ഷ്മിയ്ക്ക് നേരെയുള്ള വ്യക്തിഹത്യ തുടരുന്നത്. ആകാശിനെ ഇതുവരെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമർശനവും ഉയർന്നു വരുകയാണ്. ആകാശിന് പുറമേ സൂഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ മുഴക്കുന്ന് സിഐ രജീഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ആകാശ് ഉൾപ്പെടെ കേസിൽ പ്രതി ചേർക്കപ്പെട്ട 3 പേരുടെയും ഫോണുകൾ നിശ്ചലമാണെന്നാണ് പൊലീസ് പറയുന്നത്.മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താനുള്ള പരിശോധനയും ഇതുവരെ വിജയിച്ചിട്ടില്ല.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമം വഴി ഡിവൈഎഫ്ഐ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലീസും കേസെടുത്തു. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി, അണികളെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. ‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.

‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും” ആകാശ് എന്ന് തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ വാക്ക് തർക്കങ്ങളുമുണ്ടായി. ഡിവൈഎഫ്ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചിരുന്നു, മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.