റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് അവതരിപ്പിക്കവേ നജീബ് കാന്തപുരം എം.എല്‍.എ. കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

എല്ലൊടിയാനാകാതെ സഞ്ചരിക്കാനാവുമോ. ഭാവിയില്‍ റോഡുകള്‍ നന്നാകുമെന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞത്. എന്നാണ് ആ ഭാവി ഉണ്ടാവുക. ഇന്ന് യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയല്ലേ ആളുകള്‍ റോഡിലേക്ക് പോകുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളത്, നജീബ് കാന്തപുരം ചോദിച്ചു.

മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍വെച്ച് ചാടിച്ചാടി പോകേണ്ട അവസ്ഥയല്ലേ മലയാളികള്‍ക്ക് ഇപ്പോള്‍. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 29, 522 കിലോ മീറ്ററാണെന്നും ഇതിൽ 50 ശതമാനത്തിൽ കൂടുതൽ ബിഎൻബിസി ആക്കി മാറ്റിയെന്നും പൊതുമരാമത്ത് മന്ത്രി മു​ഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഹമ്മദ് റിയാസ്‍.

“സംസ്ഥാനത്തിന്റെ 50 ശതമാനം റോഡുകൾ ബിഎൻബിസി ആക്കി മാറ്റി തീർക്കുമെന്ന് 2021-ൽ പ്രക‍ടന പത്രികയിൽ എൽഡിഎഫ് പറഞ്ഞിരുന്നു. ഇത് 50 ശതമാനവും കടന്ന് 16,882 കിലോമീറ്റർ ബിഎൻബിസി ആക്കി മാറ്റാൻ കഴിഞ്ഞു. സംസ്ഥാന ശരാശരിയേക്കാൾ ബിഎൻബിസി റോഡായി മാറിയ മണ്ഡലമാണ് പെരുന്തൽമണ്ണ”.

ഞങ്ങൾ മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമാണ്. കുടിവെള്ളത്തിന് ആകാശത്ത് കൂടി പൈപ്പിടാൻ പറ്റില്ല. അതിന് റോഡിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. റോഡിന്റെ നിർമാണം നടക്കുമ്പോൾ തന്നെ ജലജീവൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. റോഡ് നിർമാണത്തിനും പരിപാലനത്തിനുമാണ് സർക്കാർ മുൻ​ഗണന നൽകുന്നത്. സംസ്ഥാനത്തെ റോഡുകൾ ​ഗതാ​ഗത യോ​ഗ്യമാണ്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് ഉപയോ​ഗിക്കുന്നവരിൽ നിന്ന് ഒരു വർഷം സർക്കാർ വാഹന നികുതിയായി മാത്രം വാങ്ങുന്നത് 6,000 കോടിയാണെന്ന് മുസ്ലീംലീ​ഗ് നേതാവ് നജീബ് കാന്തപുരം സഭയിൽ ആരോപിച്ചു. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് ആളുകൾ നടുറോഡിലേക്ക് ഇറങ്ങുന്നത്. മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് മലയാളികൾ റോഡിലേക്ക് പോകുന്നത്.

2003-ൽ മാത്രം 4,010 ജീവനുകളാണ് റോഡപകടത്തിൽ പൊലിഞ്ഞത്. നിരവധി പേരുടെ നട്ടെല്ല് ഒടിഞ്ഞു. ​ഗർഭിണികൾ നടുറോഡിൽ വീണു. റോഡിലെ കുഴികൾ എണ്ണിയാൽ തീരില്ല. സർക്കാർ പറയുന്നത് വെറും നീർകുമിളകൾ മാത്രമാണെന്നും നജീബ് പറഞ്ഞു.