ചേച്ചി പൂജാ മുറിയില്‍ നിന്നും പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസിക്കാനാവുന്നില്ല

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സുകുമാരി. ആറ് പതിറ്റാണ് നീണ്ട അഭിനയ ജീവിത്തില്‍ 2500ല്‍ ആധികം സിനിമകളില്‍ അഭിനയിച്ച സുകുമാരി എന്ന അതുല്യ പ്രതിഭയുടെ മരണത്തെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിലൂടെയാണ് സുകുമാരിയെക്കുറിച്ചു താരം പങ്കുവയ്ക്കുന്നത്. നിത്യവും പ്രാര്‍ത്ഥനയും വഴിപാടുമായി കഴിഞ്ഞ സുകുമാരി പൂജ മുറിയില്‍ നിന്നും പൊള്ളലേറ്റ് മരിച്ചത് വിശ്വസിക്കാനായില്ല എന്നാണ് മുകേഷ് പറയുന്നത്.

‘സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ.

സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ മുകേഷ് പറഞ്ഞു.