മുംബൈ : ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയ നടപടി മുംബൈ സെഷന്‍സ് കോടതി ശരിവെച്ചു. ഒരു സ്ത്രീയെ പൊതുസ്ഥലത്ത് ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ തൊടുന്നത് അവരുടെ ഭാഗത്ത് നിന്ന് സമ്മതം ഉണ്ടായിട്ടാണെന്ന് കരുതാനാവില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ സ്ത്രീയില്‍ കുറ്റം ആരോപിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിരേ നല്‍കിയ അപ്പീൽ ഈ കാരണങ്ങൾ കാട്ടി തള്ളുകയായിരുന്നു. ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല. ഈ കേസില്‍ ശില്‍പ്പ ഷെട്ടി ചുംബിച്ചില്ല, മറിച്ച് റിച്ചാര്‍ഡ് നടിയെ ചുബിക്കുകയായിരുന്നുവെന്നതാണ് വസ്തുതയെന്നും കോടതി പറഞ്ഞു. അവരുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ല.
മജിസ്‌ട്രേറ്റിന്റെ ഉത്തരവിന് മേല്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ജാദവ് വ്യക്തമാക്കി. 2007-ല്‍ രാജസ്ഥാനില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് ഗെരെ ശില്പാഷെട്ടിയെ പരസ്യമായി ചുംബിച്ചത്.