കോവിഡില്‍ മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പാലത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി സഹായം ചോദിച്ച് വിളിച്ച സീമജി നായര്‍, അനുഭവം പങ്കുവെച്ച് നന്ദു മഹാദേവ

കാന്‍സറിനെതിരെ പടവെട്ടി ജീവിക്കുന്ന യുവാക്കളില്‍ ഒരാളാണ് നന്ദു മഹാദേവ.മാത്രമല്ല ക്യാന്‍സര്‍ അതിജീവന കൂട്ടായ്മയുമായി ബന്ധപ്പെട്ട് നല്ല പ്രവര്‍ത്തനും തന്നാല്‍ ആവും വിധം നന്ദു നടത്തുന്നുണ്ട്.ഇപ്പോള്‍ നടി സീമ ജി നായര്‍ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ട്രസ്റ്റിന്റെ സഹായം വാങ്ങി നല്‍കുന്ന കാര്യം പറഞ്ഞ് വിളിച്ച അനുഭവം പറയുകയാണ് നന്ദു.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.

നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,ആശുപത്രി കിടക്കയില്‍ ഇരുന്നു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെയാണ് സീമ ചേച്ചി എന്നെ വിളിച്ചത്.എന്തിനെന്നല്ലേ.ബുദ്ധിമുട്ടനുഭവിക്കുന്ന ഏതെങ്കിലും രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു ട്രസ്റ്റിന്റെ സഹായം വാങ്ങി നല്‍കുന്ന കാര്യം പറയാന്‍ വേണ്ടി.ഏറ്റവും അര്‍ഹതയുള്ള രണ്ടുപേര്‍ക്ക് തന്നെ അത് കിട്ടുന്നതിനുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല..കൊറോണയുടെ ആക്രമണത്തില്‍ ICU വരെ പോയി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം കടന്നുവന്നശേഷം പൂര്‍ണ്ണമായും വിശ്രമിക്കേണ്ട സമയത്ത് മറ്റൊരാളെ സഹായിക്കാന്‍ വേണ്ടി ഉയര്‍ന്ന ആ ശബ്ദത്തില്‍ നിന്ന് അപ്പോഴും ക്ഷീണം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കുന്ന ചേച്ചി ഇപ്രാവശ്യവും ആരോഗ്യമില്ലാത്ത ശരീരത്തോടെ ചിരിച്ചു തന്നെ സംസാരിക്കാന്‍ ബുദ്ധിമുട്ടി ശ്രമിക്കുന്നത് ഞാനറിഞ്ഞു.ഇത്ര വേദനാജനകമായ ഒരവസ്ഥയില്‍ ഇരുന്നിട്ട് കൂടി മറ്റൊരാളെ സഹായിക്കാന്‍ കാണിക്കുന്ന ആ സ്‌നേഹ മനസ്സ് എത്രയോ ഉയരെയാണ്..ഇടയ്‌ക്കൊക്കെ പരസ്പരം വിളിച്ചു വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ടെങ്കിലും ഈ ഒരു വിളി എന്നെ ഞെട്ടിച്ചു.അത്രമേല്‍ സ്‌നേഹമുള്ള ഒരു മനസ്സോടെ വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ടാകാം ഇത്രയേറെപ്പേര്‍ ചേച്ചിയേ സ്‌നേഹം കൊണ്ട് മൂടുന്നത്.ഒന്നു കാലിടറിയപ്പോള്‍ പ്രാര്‍ത്ഥനയുമായി പതിനായിരങ്ങള്‍ കൂടെ നിന്നത്..കഴിയുന്നവരെയൊക്കെ ഓടി നടന്നു സഹായിക്കുന്ന ‘അമ്മ മനസ്സാണ് സീമചേച്ചിയ്ക്ക്.എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വന്ന് ഒരു മാലാഖയെ പോലെ ഒത്തിരി ജീവിതങ്ങളില്‍ വെളിച്ചം പകരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.ന്റെ പൊന്നു ചേച്ചീ കൊറേ കൊറേ ഇഷ്ടത്തോടെ കുഞ്ഞനിയന്‍.ഒപ്പം അതേ ഇഷ്ടത്തോടെ ആശംസകളോടെ എന്റെ ചങ്കുകളും.