റഷ്യ-ഉക്രൈന്‍ യുദ്ധം; പ്രധാനമന്ത്രി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തും Russia ukraine war

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇന്ന് ഫോണില്‍ സംസാരിക്കും.യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്‌തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ റഷ്യന്‍ പ്രസിഡന്റുമാരുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

അതേസമയം, യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. പോളണ്ടില്‍ റെഡ് ക്രോസിന്റെ ആംബുലസിലേക്ക് ഹര്‍ജോത് സിംഗിനെ മാറ്റി. ഹര്‍ജോത് സിംഗ് വ്യോമസേനാ വിമാനത്തില്‍ വൈകിട്ട് ഡല്‍ഹിയിലെത്തും. സംഘര്‍ഷത്തിനിടെ ഹര്‍ജോത് സിംഗിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 27 നാണ് ഹര്‍ജോത് സിംഗിന് വെടിയേറ്റത്.

ഇതിനിടെ യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കെതിരെ ഹര്‍ജോത് സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു. നിരവധി തവണ വെടിവച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാന്‍ എംബസി തയാറാകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹര്‍ജോത് സിംഗ് പറഞ്ഞിരുന്നു.

റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിംഗിന് വെടിയേല്‍ക്കുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. യുക്രൈനില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പലയിടത്തും വീടുകളില്‍ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയില്‍ കഴിയുകയാണ് അവരെന്നും ഹര്‍ജോത് സിംഗ് പ്രതികരിച്ചിരുന്നു.