ഭാരത് ബന്ദിന് തുടക്കം, കേരളത്തെ ബന്ദ് കാര്യമായി ബാധിച്ചേക്കില്ല

സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഗ്രാമീൺ ഭാരത് ബന്ദ് എന്ന പേരിലുള്ള ബന്ദ് രാവിലെ 6 മുതൽ വൈകുന്നേരം 4 വരെയാണ്. കാർഷിക ഇനങ്ങൾക്കുള്ള മിനിമം താങ്ങുവില, കടം എഴുതിത്തള്ളൽ, സമഗ്ര വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

ദേശീയതലത്തിൽ ശക്തമാകുമെങ്കിലും ബന്ദ് കേരളത്തെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് സംയുക്ത കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളുമുണ്ടാകും. കർഷകർക്ക് പിന്തുണ നൽകുമെങ്കിലും കടകളടച്ച് പ്രതിഷേധിക്കില്ലെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം നസീർ അറിയിച്ചു. കർഷകരുടെ ഭാരത് ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇടതുവിദ്യാർഥി സംഘടനകളും ഇടത് വനിതാ സംഘടനകളും സംയുക്തവേദിയും പിന്തുണയറിയിച്ചു.

ആംബുലൻസ്, പത്രവിതരണം, വിവാഹ ചടങ്ങുകൾ, മെഡിക്കൽ ഷോപ്പുകൾ, ബോർഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികൾ തുടങ്ങിയ അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ല. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും.

കർഷക പ്രതിഷേധം തുടരുന്നതിനാൽ ഭാരത് ബന്ദ് ദേശീയതലത്തിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, ഗ്രാമീണ തൊഴിൽ പദ്ധതികൾ എന്നിവയെ ബന്ദ് ബാധിച്ചേക്കും. പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ പ്രതിഷേധമുണ്ടാകും. പഞ്ചാബിലെ പ്രധാന പാതകളിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും. ഡൽഹി – ഹരിയാന അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ ഗതാഗതം താറുമാറാകും. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. ഈ മേഖലകളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനുള്ള സാധ്യത കൂടുതലാണ്. ദേശീയതലത്തിൽ ഭാരത് ബന്ദ് ശക്തമാകാനുള്ള സാധ്യതയാണ് അധികൃതർ നൽകുന്നത്.