നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം

തിരുവനന്തപുരം : ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് (22) ഭർത്താവ് വിപിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 15 ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു കാട്ടാക്കട പൊലീസ് കേസ് എടുത്തു.

സോന ജീവനൊടുക്കിയ മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. ഉടൻതന്നെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും സോനയെ എത്തിച്ചു.

വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വിപിൻ ഓട്ടോ ഡ്രൈവറാണ്.