സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇതിനോടകം കൊവിഡ് വാക്സീന്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. വാക്സീന്‍ എടുക്കാത്ത മുതിര്‍ന്ന പൗരന്‍മാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊത്തം ജനസംഖ്യയെടുത്താല്‍ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സീന്‍ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്സീനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.പരമാവധി പേ‍ര്‍ക്ക് എത്രയും വേ​ഗം വാക്സീന്‍ നല്‍കാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

ജൂണ്‍, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്സീന്‍ നല്‍കി. ആ​ഗസ്റ്റില്‍ മാത്രം 88 ലക്ഷം ഡോസ് വാക്സീന്‍ നല്‍കി. .ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും നൂറ് ശതമാനം ആദ്യഡോസ് വാക്സീനും 87 ശതമാനം രണ്ടാം ഡോസും നല്‍കി.45 വയസ്സിന് മുകളില്‍ പ്രായമുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 48 ശതമാനത്തിന് രണ്ടാം ഡോസും നല്‍കി. 18 -45 പ്രായവിഭാ​ഗത്തിലെ 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. വാക്സീന്‍ വിതരണം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.