കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ല.

ന്യൂഡല്‍ഹി.കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചതായും എഐസിസി വൃത്തങ്ങള്‍ സൂചന നൽകിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ആരു മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നു എഐസിസി നേതാക്കളെ അറിയിച്ചതായായുള്ള റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താനാണ് തീരുമാനമാനിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ 19 ന് നടത്താനും കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിച്ചില്ലെങ്കില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനാണ് സോണിയ ആഗ്രഹിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ശശി തരൂരിനെയോ മനീഷ് തിവാരിയേയോ മത്സരിപ്പിക്കാന്‍ ജി -23 തീരുമാനമെടു ത്തതായും വാർത്തകൾ വന്നിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകണമെങ്കില്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23യുടെ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് തന്നെ പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്തുക എന്ന ജി 23 യുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്.

എന്നാല്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത് ശരിയായില്ലെന്ന വിലയിരുത്തലിലാണ് ജി 23 സംഘം ഇപ്പോഴും. 22 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്.  മുമ്പ് 2000 -ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദാണ് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചത്.