ഇന്ത്യക്ക് ആകാശകരുത്ത് പകരാൻ ന്യൂജെൻ മിസൈൽ ഇഗ്ള-എസ് എത്തി

ഇന്ത്യൻ വ്യോമസേനയ്ക്ക് ആകാശകരുത്ത് പകരാൻ ന്യൂജെൻ മിസൈൽ ഇഗ്ള-എസ് റഷ്യയിൽ നിന്ന്എത്തി കഴിഞ്ഞു.24 ഇഗ്ള- എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ് മിസൈലുകളുടെ ആദ്യ ബാച്ചാണ് റഷ്യയിൽ നിന്ന് പുതുതായി എത്തിയിരിക്കുന്നത്. ഇതിനൊപ്പം നൂറ് മിസൈലുകളും ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര ഉത്‌പാദനം ഉൾപ്പെടുന്ന വലിയൊരു കരാറിന്റെ ഭാഗമായാണ് ഇറക്കുമതി. ഇനി ഈ ന്യൂജെൻ മിസൈൽ ഇഗ്ള-എസ്നെ കുറിച്ച് പറയുക ആണെങ്കിൽ ഇത് കയ്യിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു വ്യോമ ആയുധമാണ്.ഒരു വ്യക്തിക്കോ കൂട്ടമായോ ഇത് ഉപയോഗിക്കാം.

താഴ്‌ന്ന് പറക്കുന്ന വിമാനങ്ങളെ വെടിവച്ചിടാൻ ഈ മിസൈലുകൾ ഉപയോഗിക്കാം. കൂടാതെ ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും അവയെ നിർവീര്യമാക്കാനും ഇഗ്ളയ്ക്ക് സാധിക്കും. 9എം342 മിസൈൽ, 9പി522 ലോഞ്ചിംഗ് മെക്കാനിസം, 9വി866-2 മൊബൈൽ ടെസ്റ്റ് സ്റ്റേഷൻ, 9എഫ്719-2 ടെസ്റ്റ് സെറ്റ് എന്നിവ ചേർന്നതാണ് ഇഗ്ള എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

വടക്കൻ അതിർത്തിയിലെ ഉയർന്ന പർവതപ്രദേശങ്ങളിൽ പുതിയ വ്യോമ പ്രതിരോധ സംവിധാനം രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇഗ്ള- എസ് ഉപയോഗിക്കുക. അതിർത്തിയിലെ ഒരു റെജിമെന്റിൽ ഇവ എത്തിച്ചുകഴിഞ്ഞതായും അധികൃതർ പറയുന്നു. പ്രധാനമായും പാകിസ്ഥാൻ. ചൈന അതിർത്തികളിലായിരിക്കും ഇവ വിന്യസിക്കുക.

120 ലോഞ്ചറുകൾക്കും 400 മിസൈലുകൾക്കുമായി കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. ആദ്യ ബാച്ച് റഷ്യയിൽ നിന്ന് എത്തിച്ചുവെങ്കിലും ബാക്കിയുള്ളവ റഷ്യയിൽ നിന്നുള്ള ടെക്‌നോളജി ട്രാൻസ്‌ഫർ (ടിഒടി) വഴി ഇന്ത്യൻ കമ്പനിയായിരിക്കും നിർമ്മിക്കുക.

അതേസമയം, തമിഴ്‌നാട്ടിലെ ആകാശത്ത് നടക്കുന്ന വ്യോമസേന വിമാനങ്ങളുടെ പരിശീലന അഭ്യാസത്തിന് ഞായറാഴ്ച തുടക്കമായി. സൂലുർ, തഞ്ചാവൂർ അടക്കമുളള വ്യോമസേനയുടെ മൂന്ന് സ്‌റ്റേഷനുകളിലുളള യുദ്ധവിമാനങ്ങളടക്കം ഒൻപതെണ്ണമാണ് പരിശീലന അഭ്യാസം നടത്തുക.

തമിഴ്‌നാട് കടലിന് മീതെയുളള മേഖലയിലാണ് മിന്നൽ വേഗത്തിൽ പറന്നാണ് ഇവ അഭ്യാസം നടത്തുന്നത്. അഭ്യാസത്തിൽ പങ്കെടുത്ത തിരുവനന്തപുരത്തെ വിമാനത്താവളത്തിലുളള മൂന്ന് സുഖോയ്-30 വിമാനങ്ങൾ ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വ്യോമസേനാ താവളത്തിൽ തിരിച്ചെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ ആകാശ അഭ്യാസം തുടരും. യുദ്ധവിമാനങ്ങൾ തിരുവനന്തപുരം ആകാശത്ത് എത്തിയതോടെ കാഴ്ചക്കാരായി നൂറുകണക്കിന് പേരാണ് വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്.