കേരളത്തിൽ എട്ടുമാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങൾ : തടഞ്ഞത് 109 എണ്ണം

കേരളത്തിൽ ഓഗസ്റ്റ് മാസം വരെ 45 ശൈശവവിവാഹങ്ങൾ നടന്നു. ശിശുക്ഷേമവകുപ്പിന് ലഭിച്ച പരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. അതേസമയം, വകുപ്പ് അറിയാത്ത നിരവധി വിവാഹങ്ങൾ വേറെയുമുണ്ട്. 2020 ഏപ്രിൽ മാസം മുതൽ 2021 മാർച്ച് മാസം വരെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച 145 പരാതികളിൽ 109 വിവാഹങ്ങളും തടയാൻ സാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത്.

ഏറ്റവും അധികം നടന്നത് വയനാട് ജില്ലയിലാണ്. 2021 ൽ മാത്രം വയനാട്ടിൽ നടന്നത് 36 വിവാഹങ്ങളാണ്. അതായത് കേരളത്തിൽ റിപ്പോർട്ട് ചെയ്ത ശൈശവ വിവാഹങ്ങളിൽ ഭൂരിഭാഗവും നടന്നത് വയനാട് ജില്ലയിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മദ്ധ്യകേരളത്തിൽ ഏറ്റവുമധികം ശൈശവ വിവാഹങ്ങൾ നടന്നത് ഇടുക്കിയിലാണ്. മൂന്ന് വിവാഹങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. കോട്ടയത്തും എറണാകുളത്തും രണ്ട് വീതവും തൃശ്ശൂരിൽ ഒരു വിവാഹവും നടന്നു.

ഒന്നരവർഷത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് കോടതികളിലെത്തിയ 28 കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു, 19 എണ്ണം തടഞ്ഞുവച്ചു. കണ്ണൂർ ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ കോടതിയുടെ പരിഗണനയിലെത്തിയത്. 14 പരാതികളാണ് ഇത്തരത്തിൽ എത്തിയത്. 12 എണ്ണം കോടതിയും രണ്ടെണ്ണം ശിശുക്ഷേമസമിതിയും തടഞ്ഞു.കോഴിക്കോട്, കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രണ്ട് വർഷത്തിനിടെ ശൈശവവിവാഹം റിപ്പോർട്ട് ചെയ്തിട്ടില്ല.