കൊറോണ കാലത്തെ വിവാഹം, നീട്ടി വെച്ചത് രണ്ട് തവണ, വിവാഹ തിരക്കില്‍ നിന്നും കൊറോണ വാര്‍ഡിലേക്ക്

കണ്ണൂര്‍: ലോകം മുഴുവന്‍ കോറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. ഇതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ഇതോടെ പല ആഘോഷ പരിപാടികളും മാറ്റി വെച്ചു. പലരുടെയും വിവാഹവും മാറ്റി വെച്ചു. ഏപ്രില്‍ എട്ടിന് കോട്ടയത്ത് ഒരു വിവാഹത്തിന് പോകാന്‍ പദ്ധതി ഇട്ടിരിക്കുകയായിരുന്നു കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും. ജില്ല ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ കോട്ടയം സ്വദേശിനി സൗമ്യയുടെ വിവാഹം തീരുമാനിച്ചിരുന്നത് അന്നായിരുന്നു. എന്നാല്‍ കൊറോണ പടര്‍ന്നതോടെ വിവാഹം ഏപ്രില്‍ 26ലേക്ക് മാറ്റി. തൃക്കരിപ്പൂരില്‍ വെച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചു. അത് പിന്നെയും മാറ്റി. കൊറോണ മാറുന്ന കാലത്ത് വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

വളരെ പെട്ടെന്ന് ആയിരുന്നു സൗമ്യയുടെ വിവാഹക്കാലം കൊറോണക്കാലത്തേക്ക് മാറിയത്. മാര്‍ച്ച് 23ന് കൊറോണ് പ്രത്യേക ഡ്യൂട്ടിയില്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ നിറയെ ആശങ്കയും ആധിയും ഉണ്ടായിരുന്നെന്ന് സൗമ്യ പറയുന്നു. ഇപ്പോള്‍ രണ്ടാഴ്ചത്തെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കയാണ് സൗമ്യ. കൊറോണ കാലത്തെ അനുഭവങ്ങളെല്ലാം കുറിച്ചു വയ്ക്കണം. അതെവിടുന്നു തുടങ്ങുമെന്നാണ് ആലോചിക്കുന്നത് സൗമ്യ പറഞ്ഞു.

‘മുന്‍പരിചയമില്ലാത്ത കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങുമ്‌ബോ വിവാഹത്തെ മാറ്റി നിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല..” സധൈര്യം മുന്നോട്ടു പോവൂ എന്ന കട്ട സപ്പോര്‍ട്ടുമായി ഭാവി വരന്‍ റെജി നരയനും കുടുംബവും കൂടെ തന്നെ നിന്നത് കൂടുതല്‍ കരുത്തായി. പി പി ഇ കിറ്റും അണിഞ്ഞു കോവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങി. പിന്നീടങ്ങോട്ട് ആശങ്കപ്പെടാന്‍ പോലും നേരമുണ്ടായില്ല സൗമ്യക്കും കൂട്ടര്‍ക്കും..

ഐസോലേഷന്‍ വാര്‍ഡുകളിലെത്തുന്നവരില്‍ പലരും രോഗികളല്ല. അവരുടെ മാനസികാവസ്ഥകളെ അറിഞ്ഞ് പെരുമാറുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഡ്യൂട്ടിയില്‍ കയറിയ ദിവസം വെളുപ്പിനു തന്നെ വിദേശത്തു നിന്നും വന്ന 3 പേര്‍ നേരെ എസോലേഷനില്‍ അഡ്മിറ്റായി. ഓരോരുത്തര്‍ക്കും ഓരോ പ്രശനങ്ങള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മകളുടെ പിറന്നാളിനു സമ്മാനങ്ങളുമായി വരുന്ന അച്ഛന്‍. സ്വന്തം കുടുംബത്തെ കാണാനാകാതെ നേരെ ഐസോലേഷന്‍ വാര്‍ഡിലേക്ക്. മറ്റൊരാള്‍ക്ക് 18 മണിക്കൂറായി ജലപാനം ചെയ്യാത്തതിന്റെ വിഷമങ്ങള്‍. എല്ലാം കേള്‍ക്കാനും അവരെ അറിഞ് പെരുമാറാനും മനസ്സിനെ ഒരുപാടു പാകപ്പെടുത്തിയെന്നും സൗമ്യ പറയുന്നു.

അഞ്ചും ആറും മണിക്കൂര്‍ തുടര്‍ച്ചയായി പി പി ഇ കിറ്റിനുള്ളില്‍ ചുടും അസ്വസ്ഥതകളും സഹിച്ച് വീടും വീട്ടുകാരും എന്ന ചിന്തകളെ മാറ്റി വച്ച് ഹൃദയം കൊണ്ട് പുഞ്ചിരി തൂകുക അത്ര എളുപ്പമല്ല. മുഖം പോലും കാണാതെയുള്ള ആശ്വാസവാക്കുകള്‍ രോഗികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആദ്യത്തെ ദേഷ്യവും വേവലാതികളും മാറ്റി വച്ച് ഓരോരുത്തരും സ്വന്തക്കാരായി മാറുകയായിരുന്നു. ഒന്നര മാസമായി കോട്ടയത്തെ സ്വന്തം വീട്ടിലേക്ക് പോയിട്ട്. ഐസോലേഷനില്‍ കഴിയുന്നവരും സഹപ്രവര്‍ത്തകരും ഇപ്പോള്‍ കുടുംബം പോലെയാണ്. ഇപ്പോള്‍ ലീവെടുക്കാന്‍ ഒന്നും തോന്നാറില്ലയെന്നും ചെറു ചിരിയോടെ സൗമ്യ പറഞ്ഞു നിര്‍ത്തി.