ഒബിസി ബില്‍ രാജ്യസഭയും പാസ്സാക്കി; 187 പേര്‍ ബില്ലിനെ അനുകൂലിച്ചു

ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചുകിട്ടുകയാണ്. ഇന്നലെ ലോക്‌സഭ 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. എതിര്‍പ്പില്ലാതെയാണ് ലോക്‌സഭയിലും ബില്‍ പാസായത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു.

മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളും ബില്ലിലുണ്ട്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണം അനുവദിക്കുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.