വല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ, പ്രിയ വാര്യർക്ക് മറുപടിയുമായി ഒമർ ലുലു

അഡാർ ലൗ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി പ്രിയ വാര്യർ‌ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒരു അഡാർ ലൗവിലെ സൈറ്റ് അടിക്കുന്ന രംഗത്തിലൂടെയാണ് പ്രിയ വാര്യർ പ്രശസ്തയായത്. കണ്ണിറുക്കൽ അഥവാ വിങ്കിംങ് സീനിലൂടെ ഒരൊറ്റ രാത്രികൊണ്ട് പ്രിയ ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും വരെ അതി പ്രശസ്തയായി മാറി. പിന്നീടാണ് മറ്റ് ഭാഷാ ചിത്രങ്ങളിലടക്കം പ്രിയ വാര്യർ തിരക്കുള്ള നായികയായി മാറിയത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയയോട് സൈറ്റ് അടിക്കുന്ന രംഗം ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും 5 വർഷം ആയി, ആ സൈറ്റടി സംവിധായകൻ പറഞ്ഞ് ചെയ്തതല്ല, താൻ കയ്യിൽ നിന്ന് ഇട്ടതാണെന്നാണ് പ്രിയ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ഒമർ നൽകുന്നത്.

പേർളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമർ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആദ്യം. എന്നാൽ രണ്ടാം ക്ലിപ്പ് അഞ്ച് വർഷം മുൻപ് വൈറലായ രംഗം ഒമർലുലുവിൻറെ നിർദേശത്തിൽ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയിൽ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയിൽ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ” എന്ന ക്യാപ്ഷനും ഒമർ നൽ‍കിയിട്ടുണ്ട്. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമർ മറ്റൊരു പോസ്റ്റിൽ ഇട്ടിട്ടുണ്ട്.

2018-ൽ രാജ്യം കണ്ട ഏറ്റവും വലിയ ഇന്റർനെറ്റ് സെൻസേഷനായിരുന്നു പ്രിയ പ്രകാശ് വാര്യർ. കണ്ണിറുക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിനിയായി ലോകമെങ്ങുമുള്ള ആളുകളുടെ ഇഷ്ടം നേടാനായ താരം കൂടിയാണ് പ്രിയ. ഇന്ത്യയിലെ എക്കാലത്തെയും വേഗമേറിയ ഇന്റർനെറ്റ് സെലിബ്രിറ്റികളിൽ ഒരാളായി ചുരുങ്ങിയ സമയം കൊണ്ടാണ് അന്ന് പ്രിയ മാറിയത്.