ന്യൂഡല്‍ഹി/ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കേണ്ടി വന്നാല്‍ അഗ്നിവീര ന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നു പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കും. സൈനികര്‍ക്ക് നിലവിലുളള അലവന്‍സുകള്‍ അഗ്നിവീരന്‍മാര്‍ക്കും ലഭിക്കും. വേര്‍തിരിവ് ഉണ്ടാകില്ല.
നിലവില്‍ സേനയില്‍ ശരാശരി പ്രായം 30 ആണ്. സേനയ്ക്ക് യുവത്വം കൊണ്ടു വരുന്നതിന് വേണ്ടിയാണ് അഗ്നിപഥ് പദ്ധതിക്ക് രൂപം നല്‍കിയത്. സൈനികരുടെ ശരാശരി പ്രായം കുറയ്ക്കണമെന്ന് കാര്‍ഗില്‍ പുനഃപരിശോധന സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതും അഗ്നിപഥ് പദ്ധതി രൂപീകരിക്കുന്നതില്‍ നിര്‍ണായകമായതായും അനില്‍ പുരി പറഞ്ഞു.
അഗ്നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാനാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60,000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90,000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കേണ്ടി വന്നാല്‍ അഗ്നിവീരന്മാരുടെ കുടുംബ ത്തിന് ഒരു കോടി രൂപയാണ് നഷ്ടപരിഹാരം നൽകുക. നിലവില്‍ പ്രതിവര്‍ഷം ശരാശരി 17600 സൈനികര്‍ മൂന്ന് സേനയില്‍ നിന്ന് സേവനം പാതിവഴി അവസാനിപ്പിച്ച് നിര്‍ത്തി പോകുന്നു. അവരോട് ആരും വിരമിച്ച ശേഷം എന്തു ചെയ്യുമെന്ന് ചോദിക്കുന്നില്ല. സിയാച്ചിന്‍ പോലെ ദുര്‍ഘട മേഖലയില്‍ ജോലി ചെയ്യുന്ന സ്ഥിരം സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യം അഗ്നിവീരന്മാര്‍ക്ക് ലഭിക്കും. ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായവര്‍ക്കു സൈന്യത്തില്‍ പ്രവേശനമുണ്ടാകില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞിട്ടുണ്ട്. സൈന്യത്തി ന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികള്‍ക്ക് സൈന്യത്തില്‍ സ്ഥാനം ഉണ്ടാകില്ല. അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങള്‍ക്ക് പൊലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്‌നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു.