കശ്മീരിൽ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ഹർവാൻ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണം നടത്തി സേന ഭീകരനെ വധിക്കുകയായിരുന്നു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി നിരവധി ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിലെ രെദ്വാനി മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരേയും ഷോപ്പിയാനിലെ ഉസ്‌റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു.

ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാൻഡറായ ഫിറോസ് അഹമ്മദ് ധാർ ആണ് ഉസ്‌റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഉൾപ്പെടെ പങ്കുളള ഭീകരനാണ് ഇയാൾ.