ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു, കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനാണ് പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് കേസ് വിട്ടത്. കാലം നിങ്ങളോട് പകരം ചോദിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന് നേരെ രാഷ്ട്രീയ വേട്ടയാടലുകള്‍ ഉണ്ടായി. ജനങ്ങളുടെ മനസ്സ് കീഴടക്കി മുന്നോട്ട് പോകുന്ന ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുവാന്‍ വേണ്ടി ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് ആരോപണങ്ങള്‍. സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിക്കെതിരെ മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്തിയില്ല.

അതേസമയം സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടവും അദ്ദേഹം വരുത്തിയിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് പിന്നാലെ ഉമ്മന്‍ ചാണ്ടി അലഞ്ഞ് നടക്കട്ടെയെന്നും മാനംകെടട്ടേയെന്നുമാണ് അന്വേഷണത്തിന് ഉത്തരവിട്ടവര്‍ കരുതിയത്. എന്നാല്‍ കേസ് സിബിഐ അന്വേഷിച്ചിട്ട് എന്തായി. ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞതാണെന്നും വിഡി സതീശന്‍ പറഞ്ഞു.