വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതക്കും ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ/ഇടി/മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുരസാഗര്‍, ഇടമലയാര്‍, കക്കി, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളിലാണ് റഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ 12 മണിക്കൂറിനിടെ കുമരകത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റര്‍. റെഡ് അലര്‍ട്ടിന് സമാനമായ മഴയാണ് ഇത്. എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.

എറണാകുളവും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരവും വെള്ളത്തിലായി. എം ജി റോഡ്, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്.

 കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുള്‍പൊട്ടല്‍ കാരണം പമ്പയില്‍ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറി. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം.