ഇനാം പേച്ചികളിൽ കൊറോണയുടേതിനു സമാനമായ വൈറസ് കണ്ടെത്തി

ലോകരാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം പുറപ്പെട്ടത്. കോവിഡ്-19എന്ന മഹാമാരിക്ക് കാരണമായ നോവൽ കൊറോണാ വൈറസുകൾക്ക് സമാനമായ വൈറസുകളെ ഈനാംപേച്ചികളിൽ കണ്ടെത്തി. ചൈനയിലേക്ക് കടത്തിക്കൊണ്ടുവന്ന ഈനാംപേച്ചികളിലാണ് നോവൽ കൊറോണയ്‌ക്ക് സമാനസ്വഭാവമുള്ള കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾ ആരംഭിച്ചിരുന്നു

വവ്വാലില്‍ ഉത്ഭവിച്ച്‌ പിന്നീട് മനുഷ്യരിലേക്കെത്തിയതാണെന്നും പറയുന്നു. വവ്വാലില്‍ നിന്ന് ഏത് മൃഗം വഴിയാവാം മനുഷ്യരിലെത്തിയതെന്ന അന്വേഷണത്തിലാണ് ഇപ്പോഴും ശാസ്ത്രലോകം. ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിച്ച കൊറോണ വൈറസിന്റെ ജനിതക ശ്രേണി കൊവിഡിന് കാരണമായ സാര്‍സ് കോവ്- 2 വൈറസുമായി വലിയ സാദൃശ്യം കാണിക്കുന്നു എന്നാണ് മിഷിഗന്‍ യൂണിവേഴ്‌സിറ്റി ലാബിലെ യാങ് ഷാങ് ഗവേഷക ഗ്രൂപ്പിന്റെ പഠനം. രണ്ട് വൈറസുകളും 91% സമാനമായ ജനിതക ശ്രേണിയാണ് കാണിച്ചത്. നേരത്തെ പാമ്ബില്‍ നിന്നാണ് വന്നതെന്നായിരുന്നു സംശയം. എന്നാല്‍ അതല്ലെന്ന് പിന്നീട് തെളിഞ്ഞു.

ഓസ്‌ട്രേലിയയിലെ ഇമ്മ്യൂണോളജിസ്റ്റ് സ്റ്റാന്‍ലി പേള്‍മാനും രോഗം പടര്‍ത്താനുള്ള സാധ്യത ലിസ്റ്റില്‍ ഈനാംപേച്ചിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസം പിന്നിടുമ്ബോഴും അതിന്റെ ഘടനയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. മനുഷ്യരില്‍ ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ രൂപമാറ്റത്തിന് മനുഷ്യരിലെത്തുന്നതിന് മുമ്ബ് തന്നെ വൈറസ് വിധേയമായെന്നാണ് സൂചനയെന്ന് പേള്‍മാന്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ കടുവയ്ക്ക്‌ കൊവിഡ് പിടികൂടിയത് മൃഗങ്ങള്‍ക്കിടയില്‍ കൊവിഡ് രോഗം വ്യാപിക്കാമെന്നതിനുള്ള തെളിവുകളാണ്. സാര്‍സ്, നിപ പോലുള്ള രോഗങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ വവ്വാലില്‍ ഉത്ഭവിച്ച വൈറസ് നേരിട്ടല്ല മനുഷ്യരിലേക്ക് പ്രവേശിച്ചത്. അതിനുമുമ്ബ് പന്നി, വെരുക് പോലുള്ള ജീവികള്‍ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇതും കൊവിഡ് രോഗ വ്യാപനത്തില്‍ വവ്വാലിനും മനുഷ്യനുമിടിയല്‍ മറ്റൊരു ജീവിയുണ്ടായിരുന്നു എന്ന സംശയം ബലപ്പെടുത്തുന്നു. 2012-ലെ മെര്‍സ് രോഗവും ഇതുപോലെ വവ്വാലില്‍ നിന്ന് ഉത്ഭവിച്ച്‌ മറ്റൊരു ജീവിയായ ഒട്ടകം വഴിയാണ് മനുഷ്യരിലെത്തിയത്. 2002-ല്‍ സാര്‍സ് രോഗം പടരാനിടയാക്കിയ കൊറോണ വിഭാഗത്തില്‍ പെട്ട വൈറസ് ഉത്ഭവിച്ചത് വവ്വാലിലാണെങ്കിലും വെരുക് (മരപ്പട്ടി) വഴിയാണ് അത് മനുഷ്യരിലേക്കെത്തിയത്.

അത്തരത്തില്‍ കൊവിഡ് 19-ന് കാരണമായ വൈറസ് വവ്വാലുകളില്‍ നിന്ന് പടര്‍ന്നത് ഈനാംപേച്ചി വഴിയാകാമെന്നാണ് ഏറ്റവും പുതിയ നിഗമനം. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ലോകത്ത് ഏറ്റവും അധികം അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്ന മൃഗങ്ങളിലൊന്നാണ് ഈനാംപേച്ചികള്‍. ഇവയുടെ മാംസം വിലയേറിയതാണ്. മാത്രവുമല്ല ശരീരത്തിലെ ശല്‍ക്കങ്ങള്‍ പല വൈദ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നുണ്ട്.
വുഹാനില്‍ വില്‍പനയ്ക്ക് വെച്ച ജീവികളുടെ പട്ടികയില്‍ ഈനാംപേച്ചികളില്ല. അനധികൃതമായി ഇവ വില്‍ക്കപ്പെടുന്നു എന്നാണിതിനര്‍ഥം.

എന്നാല്‍ ഈനാംപേച്ചിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈനാംപേച്ചികളുടെ ശരീരത്തിലെ ഘടകങ്ങള്‍ക്ക് അത്തരത്തില്‍ ഈ വൈറസിനെ രൂപമാറ്റത്തിന് വിധേയമാക്കാനുള്ള ശേഷിയുണ്ടെങ്കിലും എരുമ, പൂച്ച ആട്, പ്രാവ് എന്നിവയെല്ലാം രോഗ വാഹകരുടെ പട്ടികയിലുണ്ടെന്നത് ഈനാംപേച്ചിയാണെന്ന സ്ഥിരീകരണത്തിലെത്താനാവാതെ പോവുന്നു.
വൈറസിന്റെ ഉത്ഭവം വവ്വാലുകള്‍ തന്നെയാണെന്ന ഏതാണ്ട് തീര്‍പ്പില്‍ ശാസ്ത്രലോകമെത്തിക്കഴിഞ്ഞു. എന്നാല്‍ മനുഷ്യരിലേക്ക് പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ചില മൃഗങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന നിഗമനത്തില്‍ തീര്‍പ്പ് കല്‍പിക്കാനാവില്ലെന്നാണ് മെല്‍ബണിലെ മൊമാഷ് യൂനിവേഴ്‌സിറ്റി മൈക്രോബയോളജി വിഭാഗം തലവന്‍ പ്രൊഫസര്‍ സ്റ്റീഫന്‍ ടര്‍ണര്‍ പറയുന്നത്.

ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ 41 കൊവിഡ് രോഗികളില്‍ 27പേരും വുഹാനിലെ മാര്‍ക്കറ്റുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. പക്ഷെ ഏറ്റവും ആദ്യത്തെ കേസ് ഈ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതല്ലതാനും. ഇങ്ങനെ ശാസ്ത്രജ്ഞരെ ഒരു നിഗമനത്തിലെത്താന്‍ പ്രയാസപ്പെടുത്തുന്ന ഒട്ടേറെ കാരണങ്ങളുണ്ട്.