കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണാക്കി വര്‍ദ്ധിപ്പിച്ചു

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണില്‍ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. വര്‍ദ്ധിപ്പിച്ച വിഹിതം ശനിയാഴ്ച മുതല്‍ ലഭ്യമാവും.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മെയ് 14, 15 തീയതികളില്‍ സംസ്ഥാനത്ത് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവില്‍ ഉള്ളത്. കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളിലെ ഓക്സിജന്‍ 24 മണിക്കൂര്‍ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.