കോട്ടയത്തെ യോഗത്തിന് വന്നവരൊക്കെ വ്യാജന്മാരെന്ന് പി ജെ ജോസഫ്… ചെയർമാനെ തീരുമാനിച്ചത് ആൾക്കൂട്ടം

തിരുവനന്തപുരം: കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ ചേർന്ന
യോഗത്തിന് വന്നതിൽ ബഹുഭൂരിപക്ഷവും വ്യാജന്മാരാണെന്നും പി.ജെ. ജോസഫ്. ഒരു ആൾക്കൂട്ടമാണ് ചെയർമാനെ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലനിൽക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

യോഗം അനധികൃതമാണെന്നും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർക്കാൻ അധികാരമുള്ളവരല്ല യോഗം വിളിച്ചതെന്നും വർക്കിങ് ചെയർമാനായ തനിക്ക് മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ളുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസത്തെ യോഗതീരുമാനങ്ങൾ നിലനിൽക്കില്ല. 312 സംസ്ഥാനകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുവെന്ന വാദം തെറ്റാണ്. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല.

അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചത്. ഇതിനെതിരെയാണ് പാർട്ടി അംഗങ്ങൾ കോടതിയിൽ പോയത്. പാർട്ടി ഭരണഘടനപ്രകാരം വർക്കിങ് ചെയർമാനേ യോഗം വിളിക്കാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വിശഗദീകരിച്ചു.

കേരള കോൺഗ്രസ് മാണി എന്ന പാർട്ടിയിൽനിന്ന് ചിലർ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, ഓഫീസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ചേർന്ന് കേരള കോൺഗ്രസിനെ നയിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.