പാലക്കാട്. കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. രാവിലെ കൃഷിയിടത്തിൽ വൈദ്യുതിക്കെണിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ട സ്ഥലമുടമ രാത്രി വന്ന് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു.
ആഴത്തിൽ കുഴിയെടുക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ പുറത്തു വരുമെന്ന ഭയത്താൽ പ്രതി, യുവാക്കളുടെ വയറ്റിൽ മുറിവുണ്ടാക്കി.
ചതുപ്പിൽ താഴ്ന്നു കിടക്കാനാണ് മുറിവുണ്ടാക്കിയത. തെളി്വ് നശിപ്പിക്കാനും, കേസിൽ പ്രതിയാകുമെന്ന് ഭയന്നുമാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തെളിവു നശിപ്പിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി.
പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവു നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു.
അതേസമയംമരിച്ച സതീഷിന്റെ അമ്മ കസബ പോലീസില്‍ മകനെ കാണാതായതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ പോലീസ് പരാതി സ്വീകരിച്ചില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മറ്റു രണ്ട് യുവാക്കള്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിച്ചത്.