വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് കാരണം.

അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായില്ല.

ജനപ്രതിനിധി ആയതിനാലാണ് നിലയിലാണ് മുന്‍‌കൂര്‍ അനുമതി തേടിയത്. 19 ദിവസമായിട്ടും അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല. എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലന്‍സിനോട് ഈ ആഴ്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും പാലത്തിന്റെ വീഴ്ചയ്ക്ക് കാരണമായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചോദ്യം ചെയ്തതിന് പിന്നാലെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയെയും ചോദ്യംചെയ്യലിന് വിധേയമാക്കിയിരിക്കുന്നത്. എന്നാല്‍, പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.