രണ്ടില ആദ്യം ആട് കടിച്ചു, പിന്നെ കരിഞ്ഞു’; പൂഞ്ഞാറിൽ എനിക്ക് എതിരാളികളില്ല- പി.സി. ജോര്‍ജ്

രണ്ടില ആദ്യം ആട് കടിച്ചുവെന്നും പിന്നെ കരിഞ്ഞുവെന്നും പരിഹസിച്ചു ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. പൂഞ്ഞാറിൽ താൻ വിജയിക്കുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം മണ്ഡലത്തിൽ മത്സരം താനും യു.ഡി.എഫും തമ്മിലാണെന്നും പറഞ്ഞു.

‘പൂഞ്ഞാറിൽ എനിക്ക് എതിരാളികളില്ല. ഒൻപത് സ്ഥാനാർഥികളാണുള്ളത്. എൽ.ഡി.എഫ്. സ്ഥാനാർഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാർഥി കോട്ടയംകാരൻ, ബിഡിജെഎസ് സ്ഥാനാർഥി ഏറ്റുമാനൂരുകാരനും. പൂഞ്ഞാറുകാർക്ക് വോട്ട് ചെയ്യാൻ പൂഞ്ഞാറുകാരനായി ഞാൻ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത്.’-പി.സി. ജോർജ് പറഞ്ഞു.

ഇരുനൂറിലധികം ചെക്ക് കേസിൽ വാദിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. പ്രതികൾ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസിൽ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാർഥിയാക്കുന്നതിനേക്കാൾ വലിയ അപമാനമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഭീകരവാദികളുടെ വോട്ട് തനിക്കു വേണ്ടെന്നു ജോർജ് പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്നു. ആ ജനധിപത്യത്തിന് വിരുദ്ധമായി, വർഗീയത പരത്തിയാൽ അവരുടെ വോട്ട് വേണ്ട എന്നത് ഉറച്ച നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.