ഹൈക്കോടതിയുടെ അച്ചടക്ക നടപടി; പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവെച്ചു

പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവെച്ചു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് ഹൈക്കോടതി അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് എസ് സുദീപ് ചീഫ് ജസ്റ്റിസിന് രാജി നല്‍കിയത്. ഹൈക്കോടതി, സുപ്രീംകോടതി വിധികളെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് എസ് സുദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ ഹൈക്കോടതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ‘പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി. എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി’ സുദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഞാന്‍ രാജിവച്ചു, ഇന്ന്. ഒറ്റവരിക്കത്തും നല്‍കി. പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി. എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി. ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്‍, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്‌നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്‍, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം – നന്ദി.

രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്‍, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന്‍ സര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം – നന്ദി. റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്‍… ഏവര്‍ക്കും നന്ദി…

സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജ്യോതി… ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി… ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ… അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ… ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്… മുന്നോട്ട്… അഭിവാദ്യങ്ങള്‍.

എസ് സുദീപ്.