വത്തിക്കാനില്‍ മോദി-പോപ്പ് കൂടിക്കാഴ്ച പുരോഗമിക്കുന്നു; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പര്‍ ലൈബ്രറിയിലാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും.

മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആദ്യ പ്രധാനമന്ത്രി.

ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കൂടികാഴ്ചയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. കൂടിക്കാഴ്ച ലോകത്തിന് സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കുന്നു. കാപട്യമുള്ള മതേതരത്വമല്ല ഉയര്‍ത്തിക്കാണിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു.