പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം; അഫ്ഗാന്‍ വിഷയം ഉന്നയിക്കും;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍, അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴില്‍ മേഖലകളില്‍ രാജ്യത്തിന് നിര്‍ണ്ണയക ഗുണഫലങ്ങളാകും സമ്മാനിക്കുകയെന്ന് എന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയില്‍ അനുഗമിക്കും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സൈനിക സഹകരണം, സാങ്കേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങളും ഉന്നയിക്കും.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തില്‍ വന്നതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചര്‍ച്ചചെയ്യും. താലിബാനു കീഴില്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദര്‍ശനകാലയളവില്‍ ഉണ്ടാവും. നടക്കും.

24 ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

വാഷിംഗ് ടണില്‍ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്ബനികളുടെ സി.ഇ.ഒ മാരുമായ് കൂടിക്കാഴ്ച നടത്തും. ആപ്പിളിന്റെ തലവന്‍ ടിം കുക്ക് അടക്കമുള്ളവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. 26 ന് പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തും.