പോലീസുകാര്‍ 17കാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു, നാല് പേർ അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ നാലുപോലീസുകാരെ അറസ്റ്റുചെയ്തു. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെയാണ് ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.

ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. പോലീസുകാർക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമാണ് തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ പെൺകുട്ടി എത്തിയത്. സാധാരണ വേഷത്തിലെത്തിയ നാലുപേര്‍ പോലീസാണെന്ന് പരിചയപ്പെടുത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയുമായിരുന്നു. കഞ്ചാവ് ഇടപാടു നടത്തുന്നുവെന്നാരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയുമായിരുന്നു.

മദ്യ ലഹരിയിലായിരുന്ന അക്രമികള്‍ ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷമാണ് ഇറക്കിവിട്ടത്. സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.