ഇലന്തൂരിൽ ഇനിയും മൃതദേഹങ്ങൾ, പറമ്പ് കുഴിച്ചു നോക്കാൻ തയ്യാറെടുത്ത് പൊലീസ്

ഇരട്ട നരബലിക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നിർണായക നീക്കവുമായി അന്വേഷണസംഘം. വീടിന്റെ പരസിരത്ത് ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്നാണിത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാകും ശനിയാഴ്ച തെരച്ചിൽ നടത്തുക. പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്.

അതേസമയം കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതെല്ലാം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.