രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു – പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നിരിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ പരാമർശിച്ചു കൊണ്ടാണ് പ്രധാനമന്ത്രി, ഒരു മുതിർന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്നു പറഞ്ഞത്.

അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതായി നരേന്ദ്രമോദി പരിഹസിച്ചു. തന്നെ അപമാനിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് സമയം കണ്ടെത്തുന്നത്. എന്നാല്‍ താന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചതായി മോദി ലോക്‌സഭയില്‍ പറഞ്ഞു.

‘റിപ്പബ്ലിക്കിന്റെ അധ്യക്ഷയെന്ന നിലയിലുള്ള രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെൺമക്കൾക്കും സഹോദരിമാർക്കും പ്രചോദനവുമാണ്. ആദിവാസി സമൂഹത്തിന്റെ അഭിമാനം വർധിപ്പിച്ചിരിക്കുകയാണു രാഷ്ട്രപതി. സ്വാതന്ത്ര്യം ലഭിച്ചു വർഷങ്ങൾക്കുശേഷം, ആദിവാസി സമൂഹത്തിന് അഭിമാനബോധവും അവരുടെ ആത്മവിശ്വാസവും വർധിപ്പിക്കുകയും ചെയ്തു. ഇതിനു രാജ്യവും ലോക്സഭയും രാഷ്ട്രപതിയോടു നന്ദിയുള്ളവരാണ്’– മോദി പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണ്. തുടർച്ചയായ ജനവിധിയാണ് ഈ നിരാശക്ക് കാരണം. വിലക്കയറ്റവും തൊഴിലില്ലായ്മയും പഴങ്കഥയായി. യുപിഎ സർക്കാരിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, യുപിഎയുടെ പത്തുവർഷം കുംഭകോണങ്ങളുടേതാണെന്നും ആരോപിച്ചു. വളരേണ്ട കാലത്ത് 2ജി അഴിമതി നടത്തി. ഇന്ത്യക്ക് ഇന്നു സുസ്ഥിരതയുണ്ട്. അവരുടെ കാലത്ത് ഭീകരപ്രവർത്തനം ഉണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു – പ്രധാനമന്ത്രി പറഞ്ഞു.

ചിലരുടെ മനോനില വ്യക്തമായെന്ന് രാഹുലിന്റെ പേരെടുത്ത് പറയാതെ മോദി പരിഹസിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണിത്. അപ്പോള്‍ ആക്രമണങ്ങള്‍ സ്വാഭാവികമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിമര്‍ശനങ്ങളെ സൂചിപ്പിച്ച് മോദി പറഞ്ഞു.കോണ്‍ഗ്രസ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ മുഴുവന്‍ അഴിമതി ആരോപണങ്ങളായിരുന്നു. ടുജി, വോട്ടിന് പണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ കൊണ്ട് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഇതിന്റെ നിരാശയാണ് ഇപ്പോള്‍ ഉള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും മോദി കുറ്റപ്പെടുത്തി.

പ്രതീക്ഷയോടെയാണ് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതവും യുദ്ധം വരുത്തിവച്ച കെടുതി മൂലവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യ ഉല്‍പ്പാദന കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയാണ് ലോകം ഉറ്റുനോക്കുന്നതെന്നും മോദി പറഞ്ഞു.