അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാവും ഈ പേരിട്ടത്, പ്രിയങ്ക നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ തന്റെ പേരിന് പിന്നിലെ കഥ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രിയങ്ക എന്ന പേരിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ, ‘അതിന്റെ പിന്നിലൊരു കഥയുണ്ട്. എന്റെ അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മകളുടെ പേര് പ്രിയങ്കയായത് കൊണ്ട് എനിക്കും പ്രിയങ്ക എന്ന പേര് ഇട്ടതായിരിക്കാം. അതുകൊണ്ടാണോ എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊന്നും അച്ഛന്‍ അതിനെ എതിര്‍ത്തിട്ടില്ല, പക്ഷെ ചിരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ അതങ്ങ് ഊഹിച്ചു. അല്ലെങ്കില്‍ എനിക്ക് അങ്ങനെ പ്രിയങ്ക എന്ന പേര് വരാന്‍ ഒരു ചാന്‍സുമില്ല, വരേണ്ട ഒരു കാര്യവുമില്ല.

‘അച്ഛന്‍ തന്ന പേരല്ലേ. ജന്മം നമുക്ക് നിശ്ചയിക്കാന്‍ പറ്റില്ല, ഈ ആളുടെ മകളായിട്ട്, അല്ലെങ്കില്‍ സഹോദരന്‍ സഹോദരിയായി ജനിക്കുന്നത് നമ്മുടെ തീരുമാനമല്ല. അതുപോലെ തന്നെയാണ് പേരും. അത് അച്ഛന്‍ തന്നതാണ്. അതവിടെ ഇരുന്നോട്ടെ. എനിക്ക് എന്റെ പേര് ഇഷ്ടമാണ്. വെയില്‍ സിനിമ ചെയ്തതിന് ശേഷം എന്റെ പേര് പ്രിയങ്ക നായര്‍ എന്നാണ്.

പ്രിയങ്ക എം നായര്‍, പ്രിയങ്ക മുരളീധരന്‍ നായര്‍ എന്നുള്ളതാണ് എന്റെ ശരിക്കുള്ള പേര്. വെയില്‍ സിനിമയിലേക്ക് വന്നപ്പോള്‍ അത് പ്രിയങ്ക നായര്‍ എന്നാക്കി. വെയില്‍ സിനിമയുടെ സമയത്ത് എല്ലാ പത്രങ്ങളിലും മാഗസിനുകളിലും ‘വെയില്‍ പ്രിയങ്ക’ എന്നായിരുന്നു വന്നത്. ചിലയിടത്ത് പ്രിയങ്ക നായ്ക്കര്‍ എന്നും വന്നു. അങ്ങനെ എന്റെയടുത്ത് ഡയറക്ടര്‍ വസന്തബാലന്‍ സാറ് പേര് മാറ്റാവോ, നമുക്ക് മാറ്റാം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞും വേണ്ട എന്ന്. അച്ഛന്‍ തന്ന പേരല്ലേ, അത് മാറ്റണ്ട എന്ന് പറഞ്ഞു.

എനിക്ക് അച്ഛന്‍ എന്താണോ, അല്ലെങ്കില്‍ അമ്മ എന്താണോ തന്നത്, എനിക്ക് ആ ഐഡന്റിറ്റി മതി. അവരുടെ മകള്‍, അവര്‍ തന്ന പേരില്‍ തന്നെ എനിക്ക് അറിയപ്പെട്ടാല്‍ മതി. അത് മാറ്റാനുള്ള അവകാശം എനിക്കില്ല, എന്ന വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് മാറ്റേണ്ട ആവശ്യമില്ല. ഇനി എനിക്ക് ഇഷ്ടമില്ലാത്ത ഒരു പേരാണ് തന്നതെങ്കിലും ഞാന്‍ അതില്‍ തന്നെ തുടരുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ പ്രിയങ്ക നായ്ക്കര്‍ എന്ന് വന്നപ്പോള്‍, അച്ഛനെ മാറ്റിയല്ലോ ദേവമേ എന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചിട്ടുണ്ട്,” പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.