പരീക്ഷ പടിവാതിൽക്കൽ, ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായിട്ടില്ല, സർക്കാരിന്റെ ധൂർത്തിന് ഇരയായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കാനിരിക്കേ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ല. ആദ്യ നാല് ദിവസത്തെ ചോദ്യക്കടലാസ് മത്രമാണ് പരീക്ഷ അച്ചടിക്കാൻ സാധിച്ചിട്ടുള്ളൂ. പരീക്ഷ നടത്തിപ്പിന്റെ പേരിൽ സർക്കാരിന്റെ ധൂർത്തിന് ഇരയായി വിദ്യാർത്ഥികൾ.

സംസ്ഥാനത്തെ 2075 ഹയർ സെക്കൻഡറി സ്കൂളുകളിലും വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യക്കടലാസ് എത്തിക്കണം. മുൻപ് ഒറ്റത്തവണയായാണ് അച്ചടി നടത്തിയിരുന്നത്. തലയ്‌ക്ക് മീതെ കടം വന്നതോടെ അച്ചടി രണ്ട് തവണ ആയാകും നടക്കുക.

മാർച്ച് ഒന്ന് മുതൽ 26 വരെയാണ് പ്ലസ് വൺ പരീക്ഷ. പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ സർക്കാർ കാര്യമായി തന്നെ പിഴിയുന്നുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിനുള്ള തുക സ്കൂളുകൾക്കു കൃത്യമായി നൽകുന്നില്ല. പരീക്ഷ നടത്താൻ പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്ന് 240 രൂപയും പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് 270 രൂപയും വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും ഈടാക്കുന്നുണ്ട്.

സംസ്ഥാനത്തെ ഒൻപതര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തരത്തിൽ പണം അടച്ചിട്ടുള്ളത്. കുട്ടികൾ ഫീസ് അടയ്‌ക്കാൻ താമസിച്ചാൽ ഇരട്ടിയിലധികം തുക പിഴ ഇനത്തിലും വാങ്ങുന്നുണ്ട്.

കഴിഞ്ഞ വർഷം മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കുള്ള പ്രതിഫലവും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്‌ക്ക് പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി അനാവശ്യമായി ഇരട്ടിയിലധികം ചോദ്യക്കടലാസ് അച്ചടിച്ചതും വിവാദങ്ങൾ അഴിച്ചുവിട്ടിരുന്നു.