തൂത്തൂക്കുടിയിൽ കനിമൊഴിയുടെ എതിരാളി രാധിക ശരത്കുമാർ, ബിജെപി പരിഗണിക്കുന്നതായി സൂചന

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നടിയും ശരത് കുമാറിന്‍റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിക്ക് എതിരായാണ് രാധിക മത്സരിക്കുകയെന്നാണ് സൂചന. ശരത് കുമാറിന്‍റെ പാർട്ടി കഴിഞ്ഞയാഴ്ച ബിജെപിയിൽ ലയിച്ചതിന് പിന്നാലെയാണ് രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി റാലിയിൽ രാധികയും ശരത് കുമാറും പങ്കെടുത്തിരുന്നു . ഇത് വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്‍നാട്ടില്‍ സൂപ്പര്‍താരങ്ങള്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ബിജെപി വേദിയില്‍ ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമുള്ളതിനാലാണ് ബിജെപിക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചതെന്ന് നേരത്തേ ബിജെപിയിലേക്ക് വരുന്ന സമയത്ത് ശരത് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. 2019ൽ മൂന്നര ലക്ഷത്തോളം വോട്ടുകൾക്ക് കനിമൊഴി ജയിച്ച സീറ്റാണ് തൂത്തുക്കുടി. ഇവിടെ കനിമൊഴിയെ നേരിടുകയെന്നത് തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും. ഈ വെല്ലുവിളി ലഘൂകരിക്കാൻ താരസാന്നിധ്യം കൊണ്ടാകുമോ എന്ന പരീക്ഷണത്തിനായിരിക്കും ബിജെപി മുതിരുന്നത്.