കുറച്ച് ദിവസങ്ങളായി ദിലീപിന് അനുകൂലമായൊരു മാറ്റം ഉണ്ടാകുന്നുണ്ട്, രാഹുല്‍ ഈശ്വര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ദീലീപ് ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരും വിശ്വസിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടി ആയിക്കൂടേയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ല. അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല. പക്ഷേ ഈ കേസിന്റെ ഭാഗമായി മുന്‍പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കിട്ടിയാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരേയെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന തെളിവോ തുമ്പോ കിട്ടികഴിഞ്ഞാല്‍ ആ കേസില്‍ തുടരന്വേഷണം വേണമെന്നും പുനരന്വേഷണം വേണമെന്നും പറഞ്ഞ് ഫെബ്രുവരി 16 എന്ന ഡേറ്റ് മറികടക്കാന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിന് അനുകൂലമായൊരു മാറ്റം സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചിട്ടുണ്ട്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ അത് സംഭവിക്കാന്‍ ഞാന്‍ അടക്കമുള്ളവര്‍ കഴിയുന്നത് പോലെ അതിന് ശ്രമിച്ചിട്ടുണ്ട്. ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസം.

ഏത് കേസിലും മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന രീതി ശരിയായ നടപടിയല്ല. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തത് ഒരു ബാലന്‍സിംഗ് ആക്ട് ആയിട്ടാണ് തനിക്ക് തോന്നുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നൊരു ധാരണ ഉണ്ട്. അത് അങ്ങനെയല്ലെന്ന് കാണിക്കാനായിരിക്കാം കേസെടുത്തത്. പത്ത് ലക്ഷം കോടി രൂപ ആസ്തിയുള്ള സുബ്രതോ റോയി തിഹാര്‍ ജയിലിന്റെ തിണ്ണയില്‍ കിടന്നാണ് വര്‍ഷങ്ങളോളം ഉറങ്ങിയത്. അദ്ദേഹത്തെ പോലൊരാളെ ജയിലില്‍ ഇടാന്‍ ധൈര്യം കാണിച്ച നാടാണ് നമ്മുടേത്. നൂറ് ദിലീപുമാരുടെ ശക്തിയുള്ള ജയലളിത വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയും നൂറ് കോടി ഫൈന്‍ അടക്കുകയും ചെയ്തു. ബാലാ സാഹേബ് താക്കറയുടെ വോട്ടവകാശം റദ്ദ് ചെയ്ത രാജ്യമാണ്. അതുകൊണ്ട് തന്നെ ജഡീഷ്യറി തന്നെയാണ് ഇപ്പോഴും ഏറ്റവും വിശ്വാസയോഗ്യമായ സംവിധാനം. ജുഡീഷ്യറിയുടെ വിലകെടുത്താന്‍ ഈ അവസരത്തില്‍ ശ്രമിക്കുന്നത് ശരിയല്ല.

ജഡ്ജിമാര്‍ക്ക് ഒരു മൂന്നാം കണ്ണുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീപിനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടി ആയിക്കൂടേ? ദിലീപിനെ സ്റ്റേറ്റും പോലീസും മാധ്യമങ്ങളും വട്ടമിട്ട് ആക്രമിക്കുകയാണെന്ന് സാധാരണക്കാര്‍ക്ക് തോന്നുതുടങ്ങിയിട്ടുണ്ട്. ദിലീപിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് ഇവിടെ. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത് ആരോപണങ്ങള്‍ മാത്രമാണ്, വെളിപ്പെടുത്തലുകള്‍ അല്ല. ബാലചന്ദ്രകുമാറിന്റേത് വെളിപ്പെടുത്തലുകള്‍ ആണെന്ന് പറയുമ്പോള്‍ നമ്മള്‍ ഒരു വ്യക്തിയെ കരിവാരി തേക്കുകയാണ് അത് ശരിയല്ല.