ആ കാറങ്ങ് മേടിച്ചു കൊടുത്താല്‍ പ്രശ്‌നം തീരുമായിരുന്നല്ലോ എന്ന പരിഹാര നിര്‍ദേശം കണ്ടു ഞെട്ടി, രാജശ്രീ പറയുന്നു

വിസ്മയ കേസില്‍ ഇന്നലെയാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത് വിസ്മയയും പിതാവ് ത്രിവിക്രമന്‍ നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ്. ഇനിയും തനിക്കിവിടെ തുടരാനാകില്ലെന്ന് വിസ്മയ പറയുന്നുണ്ട്. ഇപ്പോള്‍ വിസ്മയ കേസുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും അധ്യാപികയുമായ ആര്‍ രാജശ്രീ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇത്രയൊക്കെ കാശുള്ളവര്‍ ആ കാര്‍ മേടിച്ചു കൊടുത്താല്‍ പ്രശ്‌നം തീരുമായിരുന്നല്ലോ എന്ന് കണ്ടതിന്റെ ഞെട്ടലിലാണ് രാജശ്രീ. കൂടി വന്നാല്‍ 20 പവനും കൂടി കൊടുത്തേക്കണം, എന്നാല്‍ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്ന പരിഹാര നിര്‍ദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിലാണ് കണ്ടതെന്നും രാജശ്രീ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ”എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ.. എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്… നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ… പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..

പക്ഷേ അന്ന് കുഴപ്പമില്ലായിരുന്നല്ലോ…. (വിസ്മയ ചോദിക്കുന്നു) അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല…അല്ലെങ്കില്‍ ആ കല്യാണം വേണ്ടെന്ന് വെക്കണം.. എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ… വിസ്മയയും കിരണും തമ്മില്‍ വിവാഹത്തിനു മുമ്ബു നടന്ന സംഭാഷണമാണ്. തന്നെ ഇഷ്ടപ്പെട്ട് തനിക്കൊപ്പം ജീവിക്കാന്‍ വരുന്നവനല്ല, തന്റെ ചെലവില്‍ ആഡംബരക്കാര്‍ ഒപ്പിക്കാന്‍ വരുന്നവനാണ് ഇത് എന്ന് ആ ഫോണ്‍ കോളിലൂടെ മനസ്സിലാക്കാന്‍ 2021ലെ ഒരു വൈദ്യ വിദ്യാര്‍ഥിനിക്ക് സാധിച്ചില്ല എന്നോര്‍ക്കുമ്‌ബോള്‍ കടുത്ത നിരാശയാണ് തോന്നുന്നത്. എത്ര കടുത്ത കണ്ടീഷനിംഗിന്റെ ഇരയാണ് ആ കുട്ടി! കല്യാണത്തലേന്നായതു കൊണ്ട് വിവാഹത്തില്‍ നിന്നു പിന്മാറുന്നില്ല, പിന്മാറിയാല്‍ എല്ലാവരും തന്നെ വഴക്കു പറയുമെന്ന് ആ ആണ്‍കോലം പറയുന്നുണ്ട്. അതു കേട്ടിട്ടും അക്കാര്യം വിസ്മയ വീട്ടുകാരോട് ഷെയര്‍ ചെയ്തില്ല എന്നു വരുമോ?

സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്‌തെടുത്ത് പോലീസില്‍ പരാതി നല്‍കി വാഹനപ്രേമിയെ അന്നു തന്നെ കുടുക്കുകയായിരുന്നു ചെയ്യേണ്ടത്. സ്ത്രീധനത്തിനു വിലപേശുന്ന ഗവ. ഉദ്യോഗസ്ഥനെ ആ സ്ഥാനത്തിരുത്തി തീറ്റിപ്പോറ്റാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. ഇക്കാര്യം വിസ്മയയുടെ വീട്ടുകാര്‍ അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ടു പോയെങ്കില്‍ അവരും ആ കുറ്റത്തില്‍ പങ്കാളികളാണ്. മകളെ അവര്‍ പണം കൊടുത്ത് ഒഴിവാക്കിയതു തന്നെയാണ്. വെറുതെയല്ല അച്ഛനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ നീയിങ്ങു വന്നോന്ന് ഉപ്പില്ലാത്ത മട്ടില്‍ അവള്‍ക്ക് ക്ഷണം കിട്ടിയത്.

എന്തു ചെയ്യാനാണ് ! എത്ര ആഴത്തില്‍ കിടക്കുന്ന വേരുകളാണ് പിഴുതു മാറ്റേണ്ടത്! ചെറിയൊരു ഉദാഹരണത്തിന്, എന്തുമാതിരി വിഷമാണ് സീരിയലുകളിലൂടെ ഇപ്പോഴും സ്വീകരണമുറികളിലൊഴുകുന്നത് എന്നു മാത്രം നോക്കിയാല്‍ മതി. 10 വയസ്സുള്ള കുട്ടിക്കു പോലും യുക്തിഹീനമെന്നു തിരിച്ചറിയാനാവുന്നത് പതിവായി കണ്ടിരിക്കാന്‍ മലയാളിക്ക് മടിയില്ല. ടോക്‌സിക് ബന്ധങ്ങളെയും വ്യക്തികളെയും ഇത്തരത്തില്‍ വെള്ളപൂശി അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം. ഇതൊക്കെക്കൂടി നിരന്തരം കാണിച്ചാല്‍ എന്തു വൃത്തികേടും അനീതിയും നോര്‍മലൈസ് ചെയ്യാവുന്നതേയുള്ളൂ.

വിനോദത്തിനു വേണ്ടിയാണെങ്കിലും വിഷം തിന്നണോ? ഇത്രയൊക്കെ കാശുള്ളവര്‍ക്ക് അവന്‍ പറഞ്ഞ ആ കാറങ്ങ് മേടിച്ചു കൊടുത്താല്‍ പ്രശ്‌നം തീരുമായിരുന്നല്ലോ, കൂടി വന്നാല്‍ 20 പവനും കൂടി കൊടുത്തേക്കണം, എന്നാല്‍ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്നൊരു പരിഹാര നിര്‍ദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പില്‍ക്കണ്ട ഞെട്ടല്‍ മാറിയിട്ടില്ല. ആരെയാണ് നാം മാറ്റാന്‍ ശ്രമിക്കുന്നത്! വിസ്മയയെ രക്ഷിക്കാന്‍ തങ്ങള്‍ പല തവണ ശ്രമിച്ചുവെന്ന് സ്വന്തം വീട്ടുകാര്‍ അവകാശപ്പെടുമ്‌ബോള്‍, ശരി ചെല്ല് എന്ന് പറയാനാണു തോന്നുന്നത്.