മാളികപ്പുറം പോലെയോ അതിലുപരിയോ ശ്രദ്ധനേടുന്ന സിനിമയാകും പുഴ മുതൽ പുഴവരെ- രാമസിംഹൻ‌

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് അലി അക്ബറെന്ന രാമസിംഹൻ അബുബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നാളുകളായി റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ച് രാമസിംഹൻ‌ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതൽ പുഴവരെയെന്ന് സംവിധായകൻ പറയുന്നു. “1921 പുഴമുതൽ പുഴവരെ സെൻസർ ബോർഡിന്റെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്… നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും..”, എന്നാണ് രാമസിംഹൻ‌ കുറിച്ചത്.

1921ലെ മലബാറിൻറെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തൻറെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകൾ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. ‘മമ ധർമ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബർ ചിത്രം നിർമ്മിച്ചത്.