ശശീന്ദ്രന്‍റെ കേസ് ഒതുക്കിയത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി ശശീന്ദ്രന്‍ പീഡന കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന നിയമ ഉപദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ ഇത്തരത്തിലുള്ള വിചിത്ര വാദം ഉണ്ടാകുകയുള്ളൂ. സ്ത്രീപീഡനത്തെ ഒതുക്കി തീര്‍ക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

പിണറായിയുടെ നിഘണ്ടുവില്‍ സ്ത്രീപീഡനത്തെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചാലും ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

ഓണക്കിറ്റ് വിതരണത്തില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു. 25 ശതമാനം പേര്‍ക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയില്‍ താന്‍ സബ്‌മിഷനിലൂടെ പറഞ്ഞതായിരുന്നു. അന്ന് ഭക്ഷ്യമന്ത്രി എല്ലാവര്‍ക്കും ഓണത്തിന് മുന്‍പ് കിറ്റ് എത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആ വാഗ്‌ദാനം നടപ്പാക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സാമ്ബത്തിക ഞെരുക്കത്തില്‍പ്പെട്ടവര്‍ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ സമയത്തിന് വിതരണം ചെയ്യാന്‍ കഴിയാത്ത വഴി ഗുരുതരമായ പിഴവാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.