ഒരു ജനനായകൻ എന്ന നിലയിൽ മാതൃകയാണ് സുരേഷേട്ടൻ- രമേഷ് പിഷാരടി

പൊതുവെ സെലിബ്രിറ്റികൾ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് തുറന്ന് പറയാൻ മടിക്കുന്നിടത്ത് രമേഷ് പിഷാരടി വ്യത്യസ്തനാണ്. തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയവും ഉറക്കെ വിളിച്ചു പറയാൻ കോൺഗ്രസ്സുകാരനായ പിഷാരടിയ്ക്ക് മടിയില്ല. പക്ഷെ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ താൻ ആരെയും വിലയിരുത്താറില്ല എന്നും പിഷാരടി പറയുന്നുണ്ട്.

കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ മമ്മൂട്ടിയ്‌ക്കൊപ്പവും, ബിജെപി ചിന്താഗതിക്കാരനായ സുരേഷ് ഗോപിയ്‌ക്കൊപ്പവും നല്ല വ്യക്തി ബന്ധം സൂക്ഷിക്കുന്ന ആളാണ് പിഷാരടി. ജനനായകൻ പരിപാടിയിൽ പങ്കെടുക്കവെ സുരേഷ് ഗോപിയെ കുറിച്ച് നടൻ രമേഷ് പിഷാരടി പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.

“സ്‌കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട്. അന്ന് ഉച്ചത്തിൽ സംസാരിക്കുന്ന പ്രതികരിക്കുന്ന അടി ഇടി ബഹളങ്ങളിൽ ഒക്കെ ഇടപെടുന്ന, കള്ളനും പോലീസും കളിക്കുമ്പോൾ ആളുകൾ പോലീസ് ആകാൻ വാശി പിടിക്കും എന്ന് പറയുന്ന പോലെ അത്തരത്തിൽ ഉള്ള പോലീസ് വേഷം ചെയ്തു വന്നിട്ടുള്ള ഒരാൾ ആണ് സുരേഷേട്ടൻ. സിനിമകൾ പലതും കണ്ടിട്ടുണ്ട് എങ്കിലും വ്യക്തി പരമായ ചില കാര്യങ്ങളിൽ പിന്നീട് ഒരു അടുപ്പം തോന്നുമല്ലോ. അതിൽ ഒരു കാര്യം തൃശൂരിൽ പ്രചാരണത്തിന് പോകണം. അവിടെ സുരേഷേട്ടൻ മത്സരിക്കുന്നുണ്ട്. ഞാൻ എന്റെ പരിചയത്തിൽ ഉള്ളവർ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല.

അങ്ങിനെയൊരു തീരുമാനം ഞാൻ എടുത്തിരുന്നു. അവിടെ പത്മച്ചേച്ചി ആണ് മത്സരിക്കുന്നത്. ഞാൻ സുരേഷേട്ടനെ വിളിച്ച് ചോദിച്ചു, സുരേഷേട്ടനെതിരെ ഞാൻ പ്രചാരണത്തിന് വന്നോട്ടെ എന്ന്. അദ്ദേഹം എന്നോട് പറഞ്ഞ മറുപടി സധൈര്യം നീ വന്നോളൂ എന്നാണ്. ഒരു നടൻ എന്ന നിലയിൽ അല്ലാതെ ഒരു ജനനായകൻ എന്ന നിലയിൽ പറയാൻ പറ്റുന്ന ഒരു മാതൃകയാണ് സുരേഷേട്ടൻ. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്നതിന്റെ തെളിവാണ് ലാസ്റ്റ് പുറത്തിറങ്ങിയ സിനിമ.