ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ അപകടത്തിലാക്കുംവിധം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ കേന്ദ്രങ്ങൾ തകർത്തത്. ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റാഡറുകൾ എന്നിവയുടെ നിർമ്മാണവും മറ്റും നടക്കുന്ന കേന്ദ്രങ്ങളും തകർത്തവയിൽ ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ സംയുക്ത വ്യോമാക്രമണം.കഴിഞ്ഞ ദിവസം യെമനിനടുത്തായി എട്ടോളം ഡ്രോണുകൾ യുഎസ് സേന വെടിവച്ചിട്ടിരുന്നു. ഇവ ഹൂതി വിമതരുടേതാണെന്ന് അമേരിക്കൻ സേന സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വൻ തിരിച്ചടിയാണ് ഹൂതികൾക്ക് നേരെയുണ്ടാകുന്നത്.
നടപടി തുടരുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ ഗാസ അധിനിവേശത്തിനെതിരെ ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഇടപെടലാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ അമേരിക്ക തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്ന് ഇറാഖും സിറിയയും മുന്നറിയിപ്പ് നല്‍കി. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കനക്കുകയാണ്.
ഇതില്‍ നിന്ന് അമേരിക്ക പിന്തിരിയണമെന്നാണ് ഇറാന്റെ ആവശ്യം. തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈബര്‍ ഇലക്ട്രോണിക് കമാന്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് സാമഗ്രികള്‍ നല്‍കുന്ന ഇറാന്‍, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലുമായി 80 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഉപരോധം.
ആസ്ട്രേലിയ, ബഹറൈൻ, കാനഡ, ഡെൻമാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.13 സ്ഥലങ്ങളിലായി 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹൂതികളുടെ മിസൈൽ സിസ്റ്റം, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു .കടൽതീരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൂതികളുടെ ഡ്രോൺ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തിട്ടുണ്ട്.നേരത്തെ ഇറാഖിലും സിറിയയിലുമായി 85 കേന്ദ്രങ്ങളിൽ 125ലേറെ തവണ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിഴക്കൻ സിറിയയിലെ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. സിറിയയിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളുടേതെന്ന് കരുതുന്ന 26 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖ് അതിർത്തിയോട് ചേർന്ന ദൈർ ഇസ്സൂർ, അൽബു കമാൽ നഗരങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ പൗരന്മാരാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. ജോർഡനിലെ യു.എസ് സൈനിക താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് തിരിച്ചടിയായാണ് ആക്രമണം.
ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിലപാട്.