ജീവിത പ്രതിസന്ധിയിൽ തുണയായത് ​ഗുരുവായൂരപ്പൻ, തിരിച്ചറിവുണ്ടായത് വിട്ടു നിന്നപ്പോൾ- രശ്മി സോമൻ

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമൻ. ഒരു കാലത്ത് മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാൽ ഇടക്കാലം കൊണ്ട് സീരിയലിൽ നിന്നും രശ്മി അപ്രത്യക്ഷമായിരുന്നു. പിന്നീട് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. നിലവിൽ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ പശ്ചാതാപം തോന്നിയ ചില സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ഇന്നോർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഇനിയങ്ങനെ ഉണ്ടാവാതിരിക്കാനാണ് താൻ നോക്കുന്നതെന്ന് നടി പറയുന്നു.

ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടങ്ങളിൽ ഏറെ തുണയായത് ഗുരുവായൂരപ്പൻ. ഗുരുവായൂരും ഗുരുവായൂരപ്പനും തനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് അഭിനയിക്കാനായി ഞാൻ എത്തുന്നത്. കല്യാണസൗഗന്ധികം, കാതൽ ദേശം തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിക്കേണ്ടത് ഞാനായിരുന്നു. അമ്മയ്ക്കും മറ്റ് കുടുംബാംഗാങ്ങൾക്കൊന്നും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു. അച്ഛൻ ആ സമയം ഗൾഫിൽ ആയിരുന്നു

വീട്ടിൽ എല്ലാവർക്കും ഞാനൊരു സർക്കാർ ജോലിക്കാരി ആകണമെന്നാണ് ആഗ്രഹം. സിനിമയിൽ നായിക ആകാനുള്ള ചാൻസ് വന്നപ്പോഴും വീട്ടിലാർക്കും ഇഷ്ടമില്ലാതിരുന്നത് കൊണ്ടാണ് നോ പറയേണ്ടി വന്നത്. ഇന്നതിനെ പറ്റി ആലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ജീവിതത്തിൽ ആകെ പശ്ചാത്തപിക്കുന്നത് ആ തീരുമാനം ഓർത്ത് മാത്രമാണ്. സിനിമയെ കുറച്ചു കൂടി സീരിയസായി സമീപിക്കേണ്ടേതായിരുന്നു എന്നിപ്പോൾ തോന്നാറുണ്ട്.

കുറച്ച് നാൾ വിട്ടു നിന്നപ്പോഴാണ് അഭിനയമാണ് പ്രൊഫെഷൻ എന്ന തിരിച്ചറിവ് ഉണ്ടായത്. ഒരു ഹോബിയും പാഷനുമൊക്കെ ആയിട്ടാണ് അന്ന് അഭിനയത്തെ കണ്ടിരുന്നതെങ്കിൽ ഇന്ന് അതിനെ സീരിയസായി കാണാൻ തുടങ്ങി. ഇനി ബ്രേക്കുകളില്ല, നോൺ സ്റ്റോപ്പായി അഭിനയം കൊണ്ട് പോകാനാണ് ആഗ്രഹം.ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സ്വാതന്ത്ര്യമാണ്. സ്വതന്ത്രയായി ജീവിക്കാൻ സാധിച്ചാൽ നമ്മൾ സന്തോഷവതികൾ ആയിരിക്കും. സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് സന്തോഷം ഉണ്ടാകില്ല. ഞാൻ എന്റെ ജീവിതത്തിൽ നിന്നും മനസിലാക്കിയത് അതാണ്. പണ്ടൊക്കെ ഞാൻ ഒതുങ്ങിയ പ്രകൃതക്കാരി ആയിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഇപ്പോൾ ആളുകളോട് അങ്ങോട്ട് കയറി സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചിട്ടുണ്ട്.