ബഹിരാകാശ നിലയത്തിൽ നിന്ന് യാത്രികരെ രക്ഷിക്കാൻ റഷ്യയും അമേരിക്കയും

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങി പോയ മൂന്ന് ബഹിരാകാശ യാത്രികരെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിൽ റഷ്യയും, അമേരിക്കയും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ, യുഎസ് സഞ്ചാരിയായ ഫ്രാൻസിസ്‌കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിലുള്ളത്. മാർച്ചിലാണ് ഇവർ തിരികെയെത്തേണ്ടിയിരുന്നത്. എംഎസ് 23 എന്ന് പേരുള്ള രക്ഷാപേടകം യാത്രികരെ ഭൂമിയിലേക്ക് എത്തിയ്ക്കാൻ ബഹിരാകാശത്തേയ്ക്ക് പോകും.

റഷ്യൻ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ റഷ്യയുടെ പുതിയ പേടകം ഒരുങ്ങുകയാണ്. ഇവരെ തിരിച്ചെത്തിക്കേണ്ട സോയൂസ് എംഎസ് 22 എന്ന പേടകത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവരുടെ മടക്കയാത്ര വൈക്കുകയായിരുന്നു. രണ്ട് റഷ്യക്കാരും ഒരു അമേരിക്കൻ പൗരനുമാണ് ബഹിരാകാശ നിലയത്തിലുള്ളത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ബഹിരാകാശയാത്രികരെ സോയൂസ് ബഹിരാകാശ പേടകം ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയും പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം ഇപ്പോൾ നടക്കുന്നത്.

എംഎസ് 23 എന്ന് പേരുള്ള രക്ഷാപേടകം അവിടെ ചെന്ന ശേഷം എംഎസ് 22 പേടകം യാത്രക്കാരില്ലാതെ ഭൂമിയിലെത്തും. റഷ്യൻ പദ്ധതി നടപ്പാകാതെ പോയാൽ സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകം ഉപയോഗിച്ച് യാത്രികരെ കൊണ്ടുവരാനുള്ള പദ്ധതി നാസയും ആവിഷ്‌കരിച്ചു വരുകയാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യപ്പെട്ട എഎംഎസ് 22വിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ചെറിയ വലിപ്പമുള്ള ഒരു ഉൽക്ക വന്നിടിച്ച് ലീക്കുണ്ടാവുകയായിരുന്നു. ഇതുമൂലം 0.8 മില്ലിമീറ്റർ വലിപ്പമുള്ള ഒരു ദ്വാരം പേടകത്തിന്റെ ശിതീകരണ സംവിധാനത്തിലുണ്ടായി. റഷ്യൻ യാത്രികർ ഇതിനിടെ ബഹിരാകാശ നടത്തത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടത്തം മാറ്റിവെക്കുകയും ഉണ്ടായി.