ശർക്കര ക്ഷാമം, ശബരിമലയിൽ അപ്പം, അരവണ എന്നിവയുടെ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി

ശബരിമല : ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർത്ഥാടകന് അഞ്ചു ബോട്ടിൽ അരവണയും അഞ്ചു പായ്ക്കറ്റ് അപ്പവും മാത്രമാണ് നൽകുന്നത്. ശർക്കര ക്ഷാമം മൂലം അരവണ ഉൽപാദനം നിലച്ചതിനെ തുടർന്നാണ് നടപടി.

ഒരാൾക്ക് അഞ്ചു ബോട്ടിൽ എന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകൾക്ക് മുന്നിൽ വൻ തിക്കും തിരക്കുമാണ് . വലിയ അളവിൽ പ്രസാദങ്ങൾ വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ്പ്രസാദ നിർമാണത്തിന് ആവശ്യമായ ശർക്കര ശേഖരിക്കുന്നത്, എന്നാൽ അവിടെ കരിമ്പ് ക്ഷാമം രൂക്ഷമായതിനെത്തുടന്ന് ശർക്കരയുടെ വരവ് രണ്ടാഴ്ചയായി നിലച്ചു . ഇതാണ് പ്രസാദ നിർമാണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്.

കരിമ്പ് ക്ഷാമം രൂക്ഷമായതോടെ കരാർ തുകയായ കിലോയ്ക്ക് 42 രൂപക്ക് പകരം 47 രൂപ നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ദേവസ്വം ബോർഡ് ഓപ്പൺ മാർക്കറ്റിൽ നിന്നും അടക്കം ശർക്കര എത്തിച്ച് പ്രശ്നം പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു. ഇതും നടപ്പിലാകാതെ വന്നതോടെയാണ് അപ്പം, അരവണ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉടലെടുത്തത്.