റോഷക്കിലൂടെ ബിന്ദു പണിക്കർക്ക് സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു- സായ് കുമാർ

മമ്മൂട്ടി നായകനായെത്തിയ റോഷാക്കിൽ മലയാളികളെ അത്ഭുതപ്പെടുത്തിയത് ബിന്ദു പണിക്കരാണ്. വില്ലൻ കഥാപാത്രമായി ഗംഭീര പ്രകടനമാണ് ബിന്ദു പണിക്കർ നടത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബിന്ദു പണിക്കരെ പരിഗണിക്കാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സായി കുമാർ.

ബിന്ദു പണിക്കർക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് സായ് കുമാർ പറഞ്ഞത്. സൂത്രധാരൻ സിനിമ ഇറങ്ങിയപ്പോൾ ഉറപ്പായും ബിന്ദുവിന് ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭർത്താവ് എന്ന നിലയിൽ അല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു.

ബിന്ദുവിന് മാത്രമല്ല മമ്മൂട്ടിക്കും സംവിധായകനും ക്യാമറാമാനുമെല്ലാം അവാർഡ് കിട്ടുമെന്നു കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു. രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എൻറെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാൽ ഞാൻ അപ്പോൾ തന്നെ മനസിൽ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തിൽ ഒരു ഡാർക്ക് പടം ആയിരുന്നു റോഷാക്ക്.